ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ രാജ്യത്തിന്റെ സാമ്പത്തിക മേഖല കടുത്ത തകർച്ച നേരിടുന്നതായി റിപ്പോർട്ട്. ബലൂചിസ്ഥാനിലൂടെയുള്ള വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ പാകിസ്ഥാനിലെ പ്രധാന വ്യവസായ കേന്ദ്രമായ പഞ്ചാബിലെ ഉൽപ്പാദന മേഖല സ്തംഭനാവസ്ഥയിലായിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബലൂചിസ്ഥാനിലൂടെ കടന്നുപോകുന്ന ഊർജ്ജ വിതരണത്തെയും അസംസ്‌കൃത വസ്തുക്കളെയും ആശ്രയിച്ചാണ് പഞ്ചാബിലെ വ്യവസായങ്ങൾ പ്രവർത്തിക്കുന്നത്. നിലവിലെ സ്തംഭനാവസ്ഥ തുടരുന്നത് ഒരു യുദ്ധത്തേക്കാൾ വലിയ ആഘാതം പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏൽപ്പിക്കുമെന്ന് പഞ്ചാബിലെ വ്യവസായികൾ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ബലൂചിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് എത്തിച്ചിരുന്ന എൽഎൻജി, കൽക്കരി എന്നിവയുടെ വിതരണം പൂർണ്ണമായും നിലച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇന്ധനവും അസംസ്‌കൃത വസ്തുക്കളും ലഭിക്കാത്തതിനെത്തുടർന്ന് പഞ്ചാബിലെ പല ഫാക്ടറികളും ഇതിനകം തന്നെ അടച്ചുപൂട്ടിത്തുടങ്ങിയിട്ടുണ്ട്. ഡുകി പോലുള്ള പ്രദേശങ്ങളിൽ നിന്നുള്ള ഖനന വിഭവങ്ങളുടെ കൈമാറ്റവും മരവിച്ചിരിക്കുകയാണ്. ഹൈവേകളിൽ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കാത്തതിനെത്തുടർന്ന് ട്രാൻസ്‌പോർട്ടർമാർ സമരത്തിലാണ്. ഇത് ചരക്കുനീക്കം പൂർണ്ണമായും തടസ്സപ്പെടാൻ കാരണമായി. ലോകത്തിലെ തന്നെ അപൂർവ്വ ധാതുക്കളുടെയും സ്വർണ്ണം, ഗ്യാസ് എന്നിവയുടെയും വൻ ശേഖരമാണ് ബലൂചിസ്ഥാനിലുള്ളത്.
ബലൂചിസ്ഥാൻ വേർപിരിയുന്നത് പാകിസ്താൻ ഭരണകൂടത്തെ പാപ്പരാക്കുമെന്നും രാജ്യം തകരാൻ ഇത് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബലൂചിസ്ഥാൻ സേന മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുകയാണെന്നും പാകിസ്ഥാൻ സൈന്യത്തിന് കരഭൂമിയിൽ നിയന്ത്രണം നഷ്ടപ്പെട്ടതായും ബലൂച് നേതാവ് മിർ യാർ ബലൂച് നേരത്തെ അവകാശപ്പെട്ടിരുന്നു. സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിൽ റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്റെ പേരിൽ പ്രസ്താവന വന്നതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ വരുന്നത്. ബലൂചിസ്ഥാനിലെ വിഘടനവാദികളെ നേരിടാൻ പാകിസ്ഥാൻ സൈന്യം ഇപ്പോൾ വ്യോമാക്രമണങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
ബലൂചിസ്ഥാനിലെ വിഭവങ്ങൾക്കുമേൽ പ്രാദേശിക നിയന്ത്രണം വേണമെന്ന ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം ഇപ്പോൾ പാകിസ്താന്റെ നിലനിൽപ്പിനെത്തുടന്നെ ബാധിക്കുന്ന സാമ്പത്തിക ഉപരോധമായി മാറിയിരിക്കുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ പാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയെ പാകിസ്ഥാൻ നേരിടേണ്ടി വരും. പാക് അധീന കശ്മീരിലും ഖൈബർ പഖ്തൂൺഖ്വയിലും തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കെയാണ് പാകിസ്ഥാനെ കാത്തിരിക്കുന്ന സാമ്പത്തിക ആഘാതത്തിന്റെ വ്യാപ്തി എത്രത്തോളം വലുതാണെന്ന റിപ്പോർട്ടുകളും വരുന്നത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ സിന്ധു നദീജലകരാർ മരവിപ്പിച്ചതും പാകിസ്ഥാനിലെ കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുമെന്നാണ് വിവരം. സമാനതകളില്ലാത്ത തരത്തിൽ ബഹുതല പ്രതിസന്ധികളാണ് നിലവിൽ പാകിസ്ഥാൻ നേരിടുന്നത്.































