പത്തനംതിട്ട: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമനിധി പ്രതിമാസ അടവുതുക വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്സ് (AIUWC) സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ധനസഹായം നിലവിൽ +2മുതൽ എന്നത് 10-ാം ക്ലാസ് മുതൽ പഠിക്കുന്ന കുട്ടികൾക്ക് എന്ന തരത്തിൽ മാറ്റം വരുത്തണം. വിവാഹ ധനസഹായം സ്ത്രീകൾക്ക് മാത്രം എന്നത് പുരുഷൻമാർക്ക് കൂടി ലഭ്യമാക്കണം. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സര്‍ക്കാര്‍ നൽകിയ വാഗ്ദാനം പാലിക്കണമെന്നും നഹാസ് ആവശ്യപ്പെട്ടു.
പ്രതിമാസ അടവുതുകയില്‍ 100 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. കോവിഡ് കാലത്ത് വളരെ പ്രതിസന്ധി നേരിടുന്ന വിഭാഗമാണ് അസംഘടിത തൊഴിലാളികള്‍. തൊഴിൽ സാധ്യതകൾ വൻതോതിൽ കുറയുന്ന ഈ സമയത്തും സർക്കാരിന്റെ ഭാഗത്തുനിന്നും ഇരുട്ടടി എന്നപോലെയാണ് ക്ഷേമനിധിയുടെ അടവുതുക വര്‍ധിപ്പിച്ചത്. വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ, അനുബന്ധ വ്യാപാര സ്ഥാപനങ്ങള്‍, എന്നിവയില്‍ ഇരുന്ന് ജോലി ചെയ്യുവാനുള്ള നടപടി സ്വീകരിക്കും എന്ന വാഗ്ദാനം ഇതുവരേയും പാലിക്കപ്പെട്ടിട്ടില്ല. നിലവിലുള്ള ഈ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്സ് (AIUWC) സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു.





























