ഡല്‍ഹി: രാജസ്ഥാനില്‍ ഗെലോട്ട് പക്ഷത്തിന്‍റെ നീക്കത്തില്‍ അതൃപ്തി വ്യക്തമാക്കി നേതാക്കള്‍. എം.എല്‍.എമാരുടെ സമാന്തരയോഗം അച്ചടക്കലംഘനമെന്ന് എഐസിസി നിരീക്ഷകനായ അജയ്മാക്കൻ. ജയ്പൂരിൽ നടന്നത് കോൺഗ്രസിൽ ഇതുവരെ കാണാത്ത നടപടികളാണ്. നിബന്ധനകൾ മുന്നോട്ട് വക്കുന്ന പതിവ് കോൺഗ്രസിൽ ഇല്ല. സംസ്ഥാനത്തെ സ്ഥിതി സോണിയ ഗാന്ധിയെ ധരിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് അജയ്മാക്കന്‍റെ പ്രതികരണം.
രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ നിർണായക കൂടിക്കാഴ്ചളാണ് നടക്കുന്നത്. ജയ്പൂരിലെ സംഭവവികാസങ്ങൾ സംബന്ധിച്ച റിപ്പോർട്ട് എ ഐ സി സി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവർ അധ്യക്ഷ സോണിയ ഗാന്ധിക്ക് സമർപ്പിച്ചു. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണ്. ജയ്പൂരിൽ എംഎൽഎമാർ നടത്തിയ നാടകീയ നീക്കങ്ങളിൽ ഹൈക്കമാൻഡ് കടുത്ത അത്യപ്തിയിലാണ്. ജയ്പൂരിലെ സംഭവ വികാസങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, എം എൽ എ മാർ എന്നിവരോട് കൂടിക്കാഴ്ച നടത്തിയാണ് എ ഐ സി സി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവർ റിപ്പോർട്ട് തയ്യാറാക്കിയത്. നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തിയ ഗെലോട്ട് എം എൽ എ മാർക്ക് പ്രതിഷേധിക്കാർ അവകാശമുണ്ടെന്നും അതിൽ തനിക്കൊന്നും ചെയ്യാനില്ലെന്നുമാണ് വിശദീകരിച്ചത്. നിലപാടിൽ അതൃപ്തി രേഖപ്പെടുത്തി അജയ് മാക്കൻ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നതായാണ് വിവരം.





























