പുണെ: ബാരാമതിയിൽ നടന്ന അജിത് പവാറിന്റെ സംസ്കാര ചടങ്ങിനിടെ വൻതോതിലുള്ള സ്വർണാഭരണ മോഷണം നടന്നത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാന ബഹുമതികളോടെ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയപ്പോൾ അവസരം മുതലെടുത്ത് മോഷ്ടാക്കൾ പലരുടെയും പണവും സ്വർണാഭരണങ്ങളും കവർന്നു. ഈ സംഭവം പോലീസിന് വലിയ നാണക്കേടുണ്ടാക്കി. ജനുവരി 28-ന് നടന്ന വിമാനാപകടത്തിലാണ് അജിത് പവാർ മരിച്ചത്. തൊട്ടടുത്ത ദിവസം നടന്ന അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. വിലാപയാത്രയിൽ പങ്കെടുത്ത നിരവധി പേരുടെ പക്കൽ നിന്നാണ് ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടമായത്. 15-ഓളം സ്വർണമാലകളാണ് മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
സംസ്കാര ചടങ്ങിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഏകദേശം 8000 പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്. ഇത്രയധികം പോലീസുകാർ ഉണ്ടായിരുന്നിട്ടും ഇങ്ങനെയൊരു വൻ മോഷണം നടന്നത് സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മോഷണത്തിനിടെ ചിലരെ പ്രവർത്തകർ പിടികൂടി പോലീസിന് കൈമാറിയിരുന്നു. വ്യാപകമായ പരാതികൾ ഉയർന്നതോടെ പോലീസ് കൂടുതൽ നടപടികൾക്ക് ഒരുങ്ങുകയാണ്. നിരവധി ആളുകളാണ് തങ്ങളുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടുവെന്ന് കാണിച്ച് പരാതികളുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.





























