തിരുവനന്തപുരം : ജമാഅത്തെ ഇസ്ലാമി വിവാദത്തിൽ പ്രതികരണവുമായി എ കെ ബാലൻ. ജമാഅത്തെയുടെ വക്കീൽ നോട്ടീസ് കിട്ടിയെന്നും മാപ്പ് പറയാൻ മനസില്ലെന്നുമാണ് എ കെ ബാലന്റെ പ്രതികരണം. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ബാലൻ പറഞ്ഞു. ജയിലിൽ പോകണം എന്നാണ് വിധിയെങ്കിൽ ജയിലിൽ പോകുമെന്നും എ കെ ബാലൻ പറഞ്ഞു. തന്നെ ന്യൂനപക്ഷവിരുദ്ധനാക്കാൻ ശ്രമിച്ചു. മതനിരപേക്ഷതയിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ല. നോട്ടീസിലെ എല്ലാം വസ്തുത വിരുദ്ധമാണ്.
60 വര്‍ഷമായി പൊതുപ്രവർത്തകനാണ്. പൊതുജീവിതത്തിൽ മതന്യൂനപക്ഷങ്ങളെ എതിർത്തിട്ടില്ല. മതേതരത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ജമാഅത് അവരുടെ നയം വ്യക്തമാക്കിയ ശേഷമായിരുന്നു നോട്ടീസ് അയക്കേണ്ടിയിരുന്നത്. മത രാഷ്ട്ര വാദം ഉയർത്തുന്ന ജമാഅത് അവരുടെ നയം വ്യക്തമാക്കണം. മത ന്യൂനപക്ഷങ്ങൾക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടി നിലപാട് എടുത്തുവെന്നും എ കെ ബാലൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടനയും മതനിരപേക്ഷതയും ഉയർത്തി പിടിക്കുന്നുണ്ട്. അയച്ച സംഘടനയുടെ നയം എന്താണെന്ന് വ്യക്തമാക്കണമെന്നും ബാലൻ ആവശ്യപ്പെട്ടു.






























