കോഴിക്കോട്: ഏലത്തൂരിലെ തോൽവിയിൽ വീഴ്ച സമ്മതിച്ച് എ.കെ. ശശീന്ദ്രൻ. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച പറ്റി. എൻസിപി കോഴിക്കോട് ജില്ലാ എക്‌സിക്യൂവിലെ വിമർശനം ഉൾക്കൊള്ളുന്നു. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിന്‍റെ തോൽവിയിൽ പിണറായി വിജയനെയും എം.വി ഗോവിന്ദനെയും മാത്രം കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും എലത്തൂരിലെ വീഴ്ചയിൽ തനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ സിപിഐഎം പരാജയത്തെ ഗൗരവത്തിൽ തന്നെ വിലയിരുത്തുന്നുണ്ട്. എലത്തൂരിൽ തിരുത്തേണ്ട ചില കാര്യങ്ങളിൽ അനിവാര്യമായ സമയത്ത് തിരുത്താൻ സാധിച്ചില്ല. ഈ പരാജയത്തിന്‍റെ കുറ്റം ഒരാളിലേക്ക് മാത്രം ചാരിവെക്കുന്നത് നല്ല ഏർപ്പാടല്ല. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്ത വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും എൻസിപി പിളരില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്തിൽ എൻസിപിയിൽ അഭിപ്രായ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും പാർട്ടിയുടെ മുന്നോട്ടുപോക്ക് ചർച്ച ചെയ്യാനുമായി എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരും. എൻഡിഎ മുന്നണിയിൽ തുടരണമെന്ന പിസി ചാക്കോ വിഭാഗത്തിന്റെ നിലപാടിനെതിരെ പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കണമെന്നാണ് എ.കെ ശശീന്ദ്രൻ അനുകൂലികളുടെ നിലപാട്. ഇതിന് കോഴിക്കോട് ജില്ലാ കമ്മിറ്റി പിന്തുണ അറിയിച്ചേക്കും. യോഗത്തിൽ സിറ്റിങ് സീറ്റായ എലത്തൂരിലെ തോൽവിയും ചർച്ചയാകും. എ. കെ ശശീന്ദ്രൻ വാശിപിടിച്ച് സീറ്റിൽ വീണ്ടും മത്സരിച്ചതാണ് തോൽവിക്ക് കാരണമെന്നാണ് ജില്ലാ കമ്മിറ്റിയിൽ ഭൂരിപക്ഷ നിലപാട്. പുതിയ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന് നേരത്തെ ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചിരുന്നു.





























