റാന്നി : പ്രകൃതിദത്ത നീർത്തടങ്ങളും നിലങ്ങളും ഇല്ലാതാക്കിക്കൊണ്ട് ചെട്ടിമുക്ക് – വലിയകാവ് റോഡിൽ ബണ്ടുപാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ വ്യാപകമായി നിലം നികത്തൽ തുടരുന്നു. സമീപത്തെ കുന്നിടിച്ച് ലോറികളിൽ എത്തിക്കുന്ന ചുവന്ന മണ്ണ് ഉപയോഗിച്ചാണ് ഇവിടെ അതിവേഗം നിലം നികത്തിക്കൊണ്ടിരിക്കുന്നത്. മഴക്കാലമായാൽ പ്രദേശത്ത് ആദ്യം വെള്ളപ്പൊക്കമുണ്ടാകുന്ന കടുത്ത പരിസ്ഥിതിലോല മേഖലയാണിത്. നിലവിലുള്ള സ്വാഭാവിക ജലാശയങ്ങളും താഴ്ന്ന പ്രദേശങ്ങളും മണ്ണടിച്ച് നികത്തുന്നതോടെ വരാനിരിക്കുന്ന കനത്ത മഴയിൽ പ്രദേശം പൂർണ്ണമായും വെള്ളത്തിനടിയിലാകുമെന്ന ഭീതിയിലാണ് നാട്ടുകാർ.
അനുമതിയില്ലാതെ സമീപത്തെ കുന്നുകളിൽ നിന്നും മലകളിൽ നിന്നും വ്യാപകമായി മണ്ണെടുക്കുന്നത് കടുത്ത മണ്ണൊലിപ്പ് ഭീഷണി ഉയർത്തുന്നുണ്ട്. പ്രദേശത്തെ സ്വാഭാവിക നീരൊഴുക്കുകൾ തടസ്സപ്പെടുത്തിക്കൊണ്ടാണ് ഈ മണ്ണടിക്കൽ പ്രക്രിയ നടക്കുന്നത്. ഇത് സമീപത്തെ മറ്റ് വീടുകളിലേക്കും റോഡിലേക്കും വെള്ളം കയറാൻ കാരണമാകും. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ പരിസ്ഥിതിക്ക് കടുത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് നടത്തുന്ന ഈ നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും നിലം നികത്തൽ ഉടൻ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.





























