തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മർദനത്തിൽ റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ അന്വേഷണ പുരോഗതി റിപ്പോർട്ട് ഒരാഴ്ചക്കം നൽകാനാണ് ഡിജിപിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദേശം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന സുജിത്തിനെ 2023 ഏപ്രിൽ ആറിന് കസ്റ്റഡിയിൽ മർദിച്ച കേസിലാണ് നടപടി. സുജിത്തും കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് നിവേദനം നൽകി. പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണം എന്നാണ് ആവശ്യം. അഞ്ച് പേരെ സസ്പെൻഡ് ചെയ്തെങ്കിലും അന്വേഷണം പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിവേദനം. തുടർന്നാണ് രമേശ് ചെന്നിത്തല റിപ്പോർട്ട് തേടിയത്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടുക്കുന്ന മർദനം പുറംലോകം അറിഞ്ഞത്.
യൂത്ത് കോൺഗ്രസ്സ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിന് 2023 ഏപ്രിൽ അഞ്ചിന് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വെച്ച് ഏല്‍ക്കേണ്ടി വന്ന ക്രൂര മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ 2025 ലാണ് പുറത്തുവന്നത്. രണ്ട് കൊല്ലം പോലീസ് പൂഴ്ത്തിവെച്ച സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് പ്രകാരം നല്‍കേണ്ടിവന്നപ്പോള്‍ പുറത്തുവന്നത് സ്റ്റേഷനില്‍ അരങ്ങേറിയ ക്രൂരതയുടെ നേര്‍ ചിത്രമാണ്. മര്‍ദ്ദനത്തില്‍ സുജിത്തിന് കേള്‍വിശക്തി നഷ്ടമായിരുന്നു. കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ്ഐ സുഹ്മാന്‍, സിപിഒ മാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചത്.
ചൊവ്വല്ലൂരില്‍ വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ ആ വഴി വന്ന പോലീസ് സംഘം മർദിക്കുന്നത് സുജിത്ത് ചോദ്യം ചെയ്തതോടെ സുജിത്തിനെ സ്റ്റേഷനിലെത്തിച്ചു മര്‍ദിച്ചു. മദ്യപിച്ചു പ്രശ്നമുണ്ടാക്കി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയുതോടെ കോടതി ജാമ്യം അനുവദിച്ചു. പിന്നീട് നടത്തിയ വിശദ പരിശോധനയില്‍ പോലീസ് ആക്രമണത്തില്‍ സുജിത്തിന് കേള്‍വിക്ക് തകരാറുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.






























