കോഴിക്കോട് : ചോദ്യക്കടലാസ് ചോർച്ചയ്ക്കും പരീക്ഷാക്രമക്കേടുകൾക്കുമെതിരേ ഓൺലൈനായും പറന്ന് ‘പാറ്റകൾ’. കോക്രോച്ച് ജനതാപാർട്ടി (സി.ജെ.പി.) നടത്തുന്ന രാജ്യവ്യാപകപ്രതിഷേധത്തിന് ഓൺലൈനിലും പിന്തുണയേറുകയാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഓൺലൈൻ മാസ്സ് പെറ്റീഷനിൽ ഇതിനകം 8.41 ലക്ഷംപേർ ഡിജിറ്റലായി ഒപ്പിട്ടു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കുക, പരീക്ഷാക്രമക്കേടുകാരണം ആത്മഹത്യചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകുക, പരീക്ഷാസമ്പ്രദായം പരിഷ്‌കരിക്കുക, സോനം വാങ്ചുക്കിന്റെ ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയവയാണ് നിേവദനത്തിലെ പ്രധാന ആവശ്യങ്ങൾ.
സി.ജെ.പി.യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി പേരും വിവരങ്ങളും നൽകി നിവേദനത്തിൽ ഒപ്പിട്ട് ആർക്കും പ്രതിഷേധത്തിന്റെ ഭാഗമാകാം. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനാകാത്തവരാണ് തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഓൺലൈൻ നിവേദനത്തിൽ ഒപ്പിടുന്നത്. വിദ്യാർഥികളും യുവാക്കളുംതന്നെയാണ് കൂടുതലായും ഇതിന്റെ ഭാഗമാകുന്നത്. ഓൺലൈൻ പ്രതിഷേധത്തിന്റെ ഭാഗമാകാൻ ആഹ്വാനംചെയ്തുകൊണ്ടുള്ള കാംപെയ്‌നുകളും സാമൂഹികമാധ്യമങ്ങളിൽ ശക്തമാണ്.
ഇതിനുപുറമേ, നിരാഹാരസമരത്തിലായിരുന്ന വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചതോടെ ചേഞ്ച് ഡോട്ട് ഓർഗ് എന്ന ഓൺലൈൻ നിവേദന പ്ലാറ്റ്ഫോമിലൂടെ അനുയായികൾ അദ്ദേഹത്തിന് പൊതുജനപിന്തുണ സമാഹരിച്ചുതുടങ്ങിയിരുന്നു. ജൂലായ് 13 മുതൽ വാങ്ചുക്കിനെയും അദ്ദേഹത്തിന്റെ ആവശ്യങ്ങളെയും പിന്തുണച്ച് കുറഞ്ഞത് 51 നിവേദനങ്ങളെങ്കിലും ഈ പ്ലാറ്റ്ഫോമിൽ ആരംഭിച്ചിട്ടുണ്ട്. ഇതിലും ലക്ഷക്കണക്കിന് പേരാണ് പങ്കാളികളായത്.






























