റാന്നി : കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പട്ടിക തയ്യാറാക്കിയപ്പോൾ ഉൾപ്പെടാതെ പോയ വില്ലേജുകളെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിന്റെ ഭാഗമായി അഡ്വ പ്രമോദ് നാരായൺ എം എൽ എ നൽകിയ നോട്ടീസിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ നിന്നുള്ള എംപിമാരോടും കേന്ദ്ര സർക്കാരിനോടും ഈ വിഷയം ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ നിർദ്ദേശിച്ചത് അനുസരിച്ചാണ് ആദ്യം നൽകിയ എണ്ണത്തിൽ കുറവ് വരുത്തിയത്. കാട്ടുപന്നിയുടെ ആക്രമണം ഉള്ള പല വില്ലേജുകളും ഇനിയും ചേർക്കാനുണ്ട്. കൂടുതൽ വില്ലേജുകളെ പരിധിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടും. ഈ വർഷത്തെ ബജറ്റിൽ മനുഷ്യ – വന്യജീവി സംഘർഷത്തിന് പരിഹാരം കാണുന്നതിനായി 22 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 1000 കി.മീ സോളാർ ഫെൻസിങ്, 200 കി.മീ ദൂരത്തിൽ വലിയ ആന കിടങ്ങുകളുടെ നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. എട്ടു കോടി രൂപ നഷ്ടപരിഹാരമായി നൽകിയതായും മന്ത്രി പറഞ്ഞു






























