തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. സർക്കാരിന് വേണ്ടി കേരള ഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് തന്നെ അപമാനിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമർശനം. കെ സച്ചിദാനന്ദനും അക്കാദമി സെക്രട്ടറി അബൂബക്കറുമാണ് ഗാനം എഴുതാൻ ആവശ്യപ്പെട്ടതെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. എഴുതിയ ഗാനം മാറ്റിയെഴുതാൻ ഇരുവരും ആവശ്യപ്പെട്ടു. പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന് ഇപ്പോഴും അറിയില്ല.
എന്നാൽ, പിന്നീട് കണ്ടത് കവികളിൽ നിന്ന് കേരള ഗാനം ക്ഷണിച്ചുള്ള പരസ്യമാണ്. മൂവായിരത്തിലധികം പാട്ടുകളെഴുതിയ തനിക്ക് ഗദ്യകവിയുടെ മുമ്പിൽ അപമാനിതനാകേണ്ടി വന്നു. ഇക്കാര്യത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളസാഹിത്യ അക്കാദമി നൽകിയ പ്രതിഫലത്തുകയെ വിമർശിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കുറിപ്പ് പ്രചരിച്ചതിനു പിന്നാലെയാണ് ശ്രീകുമാരൻ തമ്പി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.





























