തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണ കേസിലെ പ്രതി സുഹൈൽ ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകുന്ന സാഹചര്യത്തിലാണിത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈൽ ഷാജഹാനെ ക്രൈം ബ്രാഞ്ച് പല സ്ഥലങ്ങളെത്തിച്ചു തെളിവെടുപ്പ് നടത്തി. കഴക്കൂട്ടം, വെൺപാലവട്ടം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. എ.കെ.ജി സെന്‍റര്‍ ആക്രമണം നടക്കുമ്പോൾ സൂത്രധാരനായിട്ടുള്ള സുഹൈൽ നഗരത്തിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ആക്രണം നടന്ന ദിവസം രാത്രി ഇയാൾ സഞ്ചരിച്ച വഴികളിലൂടെയായിരുന്നു പോലീസ് തെളിവെടുപ്പ് നടത്തിയത്. അതേസമയം, വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന പ്രതിഷേധത്തിന്‍റെ ഗൂഡാലോചനയിൽ തനിക്ക് പങ്കില്ലെന്ന് സുഹൈൽ ഷാജഹാൻ മൊഴി നൽകി.
താൻ മുഖ്യമന്ത്രി യാത്ര ചെയ്തിരുന്ന വിമാനത്തിൽ ഉണ്ടായിരുന്നു. ഗൺമാന്‍റെ പിന്നിലെ സീറ്റിലാണ് ഇരുന്നത്. പ്രതിഷേധത്തെ കുറിച്ച് അറിയില്ലായിരുന്നെന്നും സുഹൈൽ ഷാജഹാൻ അന്വേഷണ സംഘത്തോട് പറഞ്ഞു. എകെജി സെന്‍റർ ആക്രണണത്തിന് പിന്നാലെ മുഖ്യ സൂത്രധാരനായ സുഹൈൽ ഷാജഹാജൻ നാട് വിട്ടിരുന്നു. ഷാജഹാൻ ആദ്യം രക്ഷപ്പെട്ടത് ദുബൈയിലേക്കാണ്. അവിടെ നിന്നും ഭാര്യക്കൊപ്പം ഇംഗ്ലണ്ടിലേക്ക് പോയി. തിരിച്ച് കാണ്മണ്ഡുവിലിറങ്ങി റോഡ് മാർഗം ഡൽഹിയിലെത്തി. കൊച്ചിയിലും കണ്ണൂരും കറങ്ങിയ ശേഷം വീണ്ടും ദില്ലിയിലെത്തി. കാണ്മണ്ഡുവിലേക്ക് പോകാനായി ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാള്‍ പോലീസിന്‍റെ പിടിയിലാകുന്നത് കഴക്കൂട്ടം സ്വദേശിയായ സുഹൈൽ ഷാജഹാനെ ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് എമിഗ്രഷൻ വിഭാഗം പിടികൂടിയത്.





























