ലക്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുമാറ്റിയ നടപടിയിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മറ്റ് മതങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കുകയോ ആരാധനാലയങ്ങൾ തകർക്കുകയോ ചെയ്യുന്നവർക്ക് ഒരിക്കലും ഒരു യഥാർഥ സനാതനിയാകാൻ കഴിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. സർക്കാരിന്റെ ഈ നടപടി മനഃപൂർവ്വം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്നും നീതി നിഷേധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സനാതന ധർമം പഠിപ്പിക്കുന്ന ‘വസുധൈവ കുടുംബകം’ എന്ന ആശയത്തെ ചൂണ്ടിക്കാട്ടിയാണ് അഖിലേഷ് യാദവ് ബിജെപി സർക്കാരിനെ വിമർശിച്ചത്.
‘ഈ ലോകം മുഴുവൻ ഒരു കുടുംബമാണെന്നാണ് സനാതന ധർമം നമ്മെ പഠിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ഒരു യഥാർഥ സനാതനിക്കും, ഒരു യഥാർഥ ഹിന്ദുവിനും മറ്റൊരു മതത്തിന്റെ വിശ്വാസങ്ങളുമായി കളിക്കാൻ കഴിയില്ല,’ അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാർദ്ദം നിലനിർത്തുക എന്നതാണ് ഏതൊരു സർക്കാരിന്റെയും ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും എന്നാൽ ഇത്തരം സംഭവങ്ങൾക്ക് വർഗീയ നിറം നൽകാനാണ് ഉത്തർപ്രദേശ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ തിടുക്കപ്പെട്ടുള്ള പൊളിക്കൽ നടപടിയെ ചോദ്യം ചെയ്ത അഖിലേഷ് യാദവ്, ഇതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും ആരോപിച്ചു. ശ്രീരാമന്റെ പേരിൽ പാവപ്പെട്ട വിശ്വാസികൾ നൽകിയ വഴിപാട് പണം മോഷ്ടിച്ചതിന് ഇവർ പിടിക്കപ്പെട്ടുവെന്നും ആ നാണക്കേട് മറച്ചുവെക്കാനും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുമാണ് ഇപ്പോൾ മനഃപൂർവ്വം ഇത്തരം വർഗീയ വിഷയങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതിയെയോ സുപ്രിംകോടതിയെയോ സമീപിച്ച് അപ്പീൽ നൽകാൻ പള്ളി കമ്മിറ്റിക്ക് സമയം അനുവദിക്കാതെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സർക്കാർ നീതി നിഷേധിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.
































