തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ. എൻജിഒ യൂണിയൻ നേതാക്കളെ വ്യാപകമായി സ്ഥലംമാറ്റി. 410 സീനിയർ ക്ലർക്കുമാരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. സംസ്ഥാന ട്രഷറർ ടി എം ഹാജറയെ ഇടുക്കി മണക്കാട് ഗ്രാമ പഞ്ചായത്തിൽ നിന്ന് തൃശൂർ മതിലകം ഗ്രാമ പഞ്ചായത്തിലേക്ക് മാറ്റി. കോട്ടയം ജില്ലാ സെക്രട്ടറി അനിൽ കുമാറിനെയും കാസർഗോഡ് ജില്ലാ പ്രസിഡന്റ് പി. കെ വിനോദ് കുമാറിനെയും അന്യായമായി വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നാല് ഭാഗമാക്കിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്.
സർക്കാരിന്റെ പ്രതികാര ബുദ്ധിയോടെയുള്ള സ്ഥലംമാറ്റങ്ങൾക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടടുത്ത ദിവസം മുതൽ തന്നെ രാഷ്ട്രീയ താത്പര്യത്തോടെയുള്ള സ്ഥലം മാറ്റങ്ങളും ആരംഭിച്ചിരുന്നു. മന്ത്രിമാരെയും അവരുടെ വകുപ്പുകളും തീരുമാനിക്കുന്നതിനു മുൻപ് ഭരണപരമായ സൗകര്യം എന്ന പേരിലാണ് സ്ഥലംമാറ്റങ്ങൾ ആരംഭിച്ചത്. സർക്കാർ ജീവനക്കാരും കോളേജ് അധ്യപകരും ഉൾപ്പെടെ 20,000ത്തിലധികം പേരെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് തലങ്ങും വിലങ്ങും സ്ഥലം മാറ്റി. ഇതിൽ പകുതിയും സ്‌ത്രീകളാണ് എന്നതും ഓർക്കണം. വിരമിക്കാൻ ദിവസങ്ങൾ മാത്രമുള്ളവരെയും സ്ഥലം മാറ്റി.































