കോഴിക്കോട് : അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻ.ഐ.എ ഹൈക്കോടതിയില്‍. ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്നാണ് ആവശ്യം. ഇരുവരും മാവോയിസ്റ്റ് ബന്ധം ഉള്ളവരാണെന്നതിന് തെളിവുണ്ടെന്ന് എൻ.ഐ.എ അറിയിച്ചു. നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് കോഴിക്കോട് പന്തിരങ്കാവിൽ നിന്നും രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത് 2019 നവംബർ ഒന്നിനാണ്. പിന്നീട് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുകയും കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുകയും ചെയ്തു.
10 മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പ്രതികൾക്ക് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്കെതിരെ ചുമത്തിയ യു.എ.പി.എ വകുപ്പുകൾ നിലനിൽക്കുമോയെന്ന് സംശയം പ്രകടിപ്പിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കൂടാതെ പരോക്ഷമായി എന്‍.ഐ.എയെ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യം നൽകി ഉത്തരവ് പുറപ്പെടുവിച്ച ഉടൻ തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നതായി എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു. ഇതിന് സാവകാശ മനുവദിക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. തുടർന്നാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കാൻ ഉടൻ തന്നെ എന്‍.ഐ.എ ഹൈക്കോടതിയെ സമീപിച്ചത്.