ആലപ്പുഴ : ബൈപ്പാസിന്‍റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ഇനിയും കാത്തുനില്‍ക്കാനാവില്ലെന്ന് മന്ത്രി ജി. സുധാകരന്‍. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് താതപര്യമുണ്ടെന്നറിയിച്ചിരുന്നു. എന്നാല്‍ രണ്ട് മാസമായിട്ടും ഒരു പ്രതികരണവുമില്ല. ഒരു മാസം കൂടിയേ ഇനി കാക്കാനാവൂവെന്നും ഇല്ലെങ്കില്‍ ബൈപ്പാസ് സംസ്ഥാന സർക്കാർ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. “നവംബര്‍ 20 ആയപ്പോള്‍ മിനിസ്ട്രി ഓഫ് സര്‍ഫസ് ട്രാന്‍സ്‌പോർട്ടിൽ നിന്ന് കത്ത് കിട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉദ്ഘാടനം ചെയ്യാന്‍ താത്പര്യമുണ്ടെന്നറിയിച്ചു. തിരിച്ച് വിളിച്ച് സന്തോഷമെന്നറിയിച്ചു.
പിന്നീട് ഒരു വിവരവുമില്ല. 55 ദിവസമായി ഒരനക്കവുമില്ല. എത്രയും വേഗം ഉദ്ഘാടന തീയതി അറിയിക്കണമെന്ന് ഇന്നലെ നിതിന്‍ ഗഡ്കരിജിക്ക് കത്തെഴുതിയിട്ടുണ്ട്. ഒരുമാസം കൂടി കാക്കും. ഏപ്രില്‍ അവസാനമാണ് ഇലക്ഷനെങ്കില്‍ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ഫെബ്രുവരിയില്‍ ഉദ്ഘാടനം നടത്തേണ്ടി വരും”, ജി. സുധാകരൻ പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം നടക്കരുതെന്ന് ചില കുബുദ്ധികള്‍ ശ്രമിക്കുന്നു എന്ന സംശയം സർക്കാരിനുണ്ട്. അതിനാൽ തന്നെ ഇനിയും നീട്ടിക്കൊണ്ടുപോവുകയാണെങ്കിൽ ഉദാഘടനം സംസ്ഥാന സർക്കാർ തന്നെ നിർവ്വഹിക്കുമെന്നാണ് സൂചന.