മാരാരിക്കുളം : ഓൺലൈൻ ക്ലാസിനിടെ രക്ഷാകർത്താക്കൾക്കെതിരെ പരാതിപ്പെട്ട ബാലികയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. മാരാരിക്കുളത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കുട്ടിയുടെ രക്ഷാകർത്താക്കൾ വിവാഹബന്ധം വേർപ്പെടുത്തിയതാണ്. കുട്ടിയുടെ സംരക്ഷണത്തെച്ചൊല്ലി കുടുംബ കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. അമ്മ വിദേശത്താണ്. അച്ഛനൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. മൂന്നു മാസം മുമ്പ് അമ്മ നാട്ടിലെത്തിയപ്പോൾ കുട്ടിയെ വിട്ടുകിട്ടാൻ ഹരജി നൽകി.
ഈ മാസം 26 വരെ അമ്മക്കൊപ്പം കഴിയാൻ കുടുംബ കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടർന്നാണ് കുട്ടി അമ്മയുടെ വീട്ടിലെത്തിയത്. രാവിലെ ഓൺലൈൻ ക്ലാസിൽ തന്നെ വീട്ടിൽ പൂട്ടിയിട്ടെന്ന് വിദ്യാർഥിനി പരാതിപ്പെട്ടതിനെത്തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ അറിയിച്ചു. മാരാരിക്കുളം സി.ഐ എസ്.രാജേഷ്, എസ്.ഐ സഞ്ജീവ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയെ തേടിയെത്തി. അച്ഛനൊപ്പം താമസിക്കുന്നതിന് വേണ്ടിയാണ് വീട്ടുതടങ്കലിലാണെന്ന് കുട്ടി പറഞ്ഞതെന്ന് പോലീസിന് വ്യക്തമായി. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം ജലജ ചന്ദ്രൻ കുട്ടിയുടെ രക്ഷാകർത്താക്കളുമായി സംസാരിച്ച് താൽക്കാലിക സംരക്ഷണം ഏറ്റെടുത്തു. കുട്ടിയെ 26ന് കുടുംബ കോടതിയിൽ ഹാജരാക്കുമെന്ന് ജലജ ചന്ദ്രൻ അറിയിച്ചു.