തൃശൂര്‍ : തൃശൂരിലെ ജലശ്രോതസ്സായ വടക്കേച്ചിറയിൽ നടന്നുവന്നിരുന്ന പുനരുദ്ധാരണം പൂർത്തിയായി. നവീകരിച്ച വടക്കേച്ചിറയുടെ ഉദ്ഘാടനം ഒകടോബർ പത്തിന് വൈകീട്ട് ആറ് മണിക്ക് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കും. നഗരസഭാ മേയർ എം.കെ വർഗ്ഗീസ്, എംഎൽഎ പി.ബാലചന്ദ്രൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ തുടങ്ങിയവർ പങ്കെടുക്കും.
മൂന്ന് ഏക്കറിലധികം വിസ്തീർണ്ണമുള്ള വടക്കേച്ചിറയുടെ പടവുകൾ ശരിയാക്കി, ചെളി നീക്കി, വെള്ളം കെമിക്കൽ ട്രീറ്റ്മെന്റ് നടത്തി ശുദ്ധീകരിച്ചു. മതിലുകളുടെ വശങ്ങളിൽ നിന്നുളള അഴുക്കുചാലുകളിലെ മാലിന്യം കലർന്ന ജലം ചിറയിലേക്ക് ഒഴുകുന്നത് തടയാൻ ഉളഅള സംവിധാനവും, ചിറയിൽ നിറയുന്ന അധിക ജലം പുറത്തുപോവ്വാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചിറയുടെ നാല് ഭാഗത്തെ മതിലുകൾ ബലപ്പെടുത്തി ചുറ്റും പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്. ചിറയ്ക്ക് ചുറ്റും എൽഇഡി അലങ്കാരദീപങ്ങളും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഫൌണ്ടനുകളും സ്ഥാപിച്ചിരിക്കുന്നു.
ചിറയെ വിനോദസഞ്ചാരകേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ ഇതിന് ചുറ്റും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വയം പെഡൽ ചെയ്യാവുന്ന നാല് ബോട്ടാണ് ജലസവാരിക്കായി ചിറയിൽ എത്തിച്ചിട്ടുള്ളത്. ഇത് ചിറയിൽ വിനോദത്തിനായി എത്തുന്നവർക്ക് ഉപയോഗിക്കാം. ഇതിനായി അംഗീകൃത സർട്ടിഫിക്കറ്റുള്ള ഒരു സുരക്ഷാ ഗാർഡിന്റെ സേവനും ഉറപ്പുവരുത്തും. ഇതിന് പുറമെ ബോട്ടിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സുരക്ഷാ കവചങ്ങളും ഉണ്ടാകും. വടക്കേച്ചിറയുടെ പുനരുദ്ധാര പ്രവർത്തനങ്ങൾ സ്പോൺസർ ചെയ്തത് കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ് പട്ടാഭിരാമനാണ്.