അമ്പലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ 24 മണിക്കൂറിനിടെ 17 ആരോഗ്യ പ്രവർത്തകർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ 212 പേർ രോഗബാധിതരായി ചികിത്സയിലാണ്. പനിയുടെ ലക്ഷണമുള്ള നൂറിനുമേൽ പേർ നിരീക്ഷണത്തിലുമാണ്. വകുപ്പുമേധാവികൾ, റസിഡന്റ് ഡോക്ടർമാർ, ഹൗസ് സർജൻമാർ എന്നിവർക്കു രോഗം ബാധിച്ചത് പ്രതിസന്ധിയാണ്. ഗുരുതര രോഗം ബാധിച്ചവർക്കു മാത്രമേ കിടത്തി ചികിത്സയുള്ളൂ. വകുപ്പു മേധാവികൾ വരെ രോഗ ബാധിതരാണ്.
ഹെഡ് നഴ്സുമാരടക്കം 57 നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചു. അനസ്തെറ്റിക്, സർജറി വിഭാഗം ഡോക്ടർമാർക്ക് രോഗം ബാധിച്ചതിനാൽ തിയറ്ററുകളുടെ പ്രവർത്തനവും തടസ്സപ്പെട്ടു. മേജർ ശസ്ത്രക്രിയകൾ മാത്രമാണു നിശ്ചയിച്ചിട്ടുള്ളത്. മറ്റു ശസ്ത്രക്രിയ വേണ്ട രോഗികളെ ഡിസ്ചാർജ് ചെയ്തു. കാത്ത്‌ലാബിന്റെ പ്രവർത്തനവും ഇന്നു മുതൽ തടസ്സപ്പെടും. ഇതു ഹൃദ്രോഗ ചികിത്സ തുടരുന്നവരെ ബാധിക്കാനിടയുണ്ട്. ആശുപത്രിയിൽ സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തി.