ചാരുംമൂട്: നൂറനാട് പടനിലത്ത് 6 മാസത്തിനിടെ അൻപതോളം പേർക്ക് അശ്ലീല ഊമക്കത്ത് അയച്ച സംഭവത്തിൽ 3 പേർ പിടിയിൽ. നൂറനാട് നെടുകുളഞ്ഞിമുറി ശ്യാം നിവാസിൽ ശ്യാം (36), നെടുകുളഞ്ഞിമുറി തിരുവോണം വീട്ടിൽ ജലജ (44), ചെറിയനാട് മാമ്പ്ര കാർത്തിക നിവാസിൽ രാജേന്ദ്രൻ (57) എന്നിവരെയാണ് നൂറനാട് പോലീസ് പിടികൂടിയത്. അയൽവാസിയെ കേസിൽ കുടുക്കാൻ ഒന്നാം പ്രതി ശ്യാമാണ് ഇക്കാര്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നും മറ്റു രണ്ടു പേരും സഹായികളായിരുന്നെന്നും പോലീസ് പറഞ്ഞു. ആറ് മാസം മുൻപ് ശ്യാം, തന്നെ അയൽക്കാരൻ കേസിൽ കുടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് നൂറനാട് സ്റ്റേഷനിലെ എസ്എച്ച്ഒ: പി.ശ്രീജിത്തിനെ സമീപിച്ചിരുന്നു. പലർക്കും അശ്ലീല കത്തുകൾ അയയ്ക്കുന്ന സ്വഭാവം അയൽക്കാരനുണ്ടെന്നും തന്റെ പേര് വച്ച് കത്തുകൾ അയയ്ക്കാൻ സാധ്യതയുണ്ടെന്നും ഇയാൾ അന്ന് പോലീസിനോടു പറഞ്ഞിരുന്നു.
ഇതിന് ഒരാഴ്ചയ്ക്ക് ശേഷം നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷിന് കത്ത് ലഭിച്ചു. ഈ കത്തിൽ അയച്ച ആളുടെ പേരായി ശ്യാം എന്നും ചേർത്തിരുന്നു. കത്തിനെതിരെ ശ്യാം തന്നെ നൂറനാട് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് ശ്യാം ചൂണ്ടിക്കാട്ടിയ അയൽക്കാരനെ ചോദ്യം ചെയ്യുകയും കയ്യക്ഷരം പരിശോധിക്കുകയും ചെയ്തെങ്കിലും തെളിവ് ലഭിച്ചില്ല. പിന്നാലെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, മുൻ എംഎൽഎ കെ.കെ.ഷാജു തുടങ്ങിയവരുൾപ്പെടെ ഒട്ടേറെപ്പേർക്ക് കത്തുകൾ ലഭിച്ചു.ചില കത്തുകളിൽ അശ്ലീലം കൂടാതെ വധഭീഷണിയും ഉൾപ്പെട്ടതോടെ നാട്ടിൽ പരിഭ്രാന്തി പടർന്നു. ഇത്തരത്തിൽ കത്തു ലഭിച്ച നൂറനാട് പാലമേൽ ശ്രീലയത്തിൽ ശ്രീകുമാർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
ഇതിന് സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചെറിയനാട്ട് താമസിക്കുന്ന വിമുക്തഭടനായ രാജേന്ദ്രനാണ് കത്തു പോസ്റ്റ് ചെയ്തതെന്നു മനസ്സിലാക്കി. രാജേന്ദ്രനെ ചോദ്യം ചെയ്തപ്പോൾ ജലജ പറഞ്ഞിട്ടാണ് കത്തയച്ചതെന്ന് അറിയിച്ചു. ജലജയെ കഴിഞ്ഞ ദിവസം നൂറനാട് പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ എല്ലാ കത്തിന് പിന്നിലും ശ്യാമാണെന്ന് ജലജ പോലീസിനോട് പറഞ്ഞു. തുടർന്ന് ശ്യാമിനെ പിടികൂടുകയായിരുന്നു. ജലജയുടെയും ശ്യാമിന്റെയും വീടുകളിൽ പോലീസ് നടത്തിയ റെയ്ഡിൽ അയച്ച കത്തുകളുടെ പകർപ്പുകളും കവറുകളും കണ്ടെടുത്തിട്ടുണ്ട്. ശ്യാമിന്റെ സ്വഭാവവൈകൃതമാണ് കത്തയയ്ക്കലിനു പിന്നിലെന്നാണ് സംശയമെന്നു പോലീസ് പറഞ്ഞു.





























