ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നടപ്പാക്കുന്ന ‘ആലപ്പുഴ എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’ പദ്ധതിയുടെ നടത്തിപ്പിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി നഗരത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല. പദ്ധതിയുടെ അവസ്ഥയെന്തെന്ന് പ്രധാനമന്ത്രിക്ക് സെപ്റ്റംബറിൽ റിപ്പോർട്ട് കൊടുക്കണം. അതിന്റെ ഭാഗമായിട്ടാണ് സന്ദർശനമെന്നും വെള്ളക്കെട്ട് സംബന്ധിച്ച കാര്യങ്ങളിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സുരേഷ്ഗോപി പറഞ്ഞു. പുന്നമടക്കായൽ, നഗരത്തിലെ കനാലുകൾ, ബോട്ട് ജെട്ടി എന്നിവിടങ്ങളിലാണ് സുരേഷ് ഗോപി സന്ദർശനം നടത്തിയത്.
കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെട്ട വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ സംസ്ഥാന വ്യാപകമായി സുരേഷ് ഗോപി സന്ദർശനം നടത്തുന്നുണ്ട്. ആലപ്പുഴ ബീച്ച്, കനാലുകൾ, രാജ്യാന്തര ക്രൂയിസ് ടെർമിനലുകൾ എന്നിവയുടെ വികസനവും സൗന്ദര്യവൽക്കരണവും ഉൾപ്പെടുന്ന 93.177 കോടി രൂപയുടെ പദ്ധതിയാണ് സ്വദേശി ദർശനിലൂടെ ജില്ലയിൽ നടപ്പിലാക്കുന്നത്. സെപ്റ്റംബർ 30നകം പദ്ധതി പൂർത്തിയാക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.





























