മണ്ണഞ്ചേരി (ആലപ്പുഴ) : ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് ആലപ്പുഴ നഗരത്തിനടുത്ത ആര്യാട്ട് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു. ആര്യാട് പഞ്ചായത്ത് എട്ടാംവാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു-24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ആലപ്പുഴയിൽനിന്ന് ഓട്ടോയിൽ വന്ന മൂന്നുപേരാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിൽനിന്ന് ലഹരി കടത്തുന്ന സംഘത്തിലെ കണ്ണിയായ അഖിലും കായംകുളം കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്ന സംഘവും തമ്മിൽ കഴിഞ്ഞദിവസം ബാറിൽ തർക്കവും അടിപിടിയും ഉണ്ടായിരുന്നു. അപ്പോൾ അഖിലിനെ കൊല്ലുമെന്ന് എതിർസംഘം ഭീഷണി മുഴക്കിയതായും പറയുന്നു.
വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി എത്തിയ മൂന്നുപേരിൽ രണ്ടുപേർ അഖിലിന്റെ വീടിനു മുന്നിൽ ഓട്ടോയിറങ്ങി. ഒരാൾ വാഹനത്തിൽ കാത്തിരുന്നു. ഈ സമയം വീടിനോടുചേർന്ന ഷെഡിലാണ് അഖിലുണ്ടായിരുന്നത്. അതിനകത്തു കയറിയ രണ്ടുപേർ അഖിലിനെ മൂന്നുതവണ കുത്തിയശേഷം മടങ്ങിയപ്പോൾ ഓട്ടോക്കാരൻ രക്ഷപ്പെട്ടിരുന്നു. പിന്നീട്, മൂവരും അടുത്ത ജങ്ഷനിലെത്തി മറ്റൊരു ഓട്ടോറിക്ഷയിൽ കയറിപ്പോയി. ഇവർ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിൽ രക്ഷപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. ഓടിക്കൂടിയ നാട്ടുകാർ അഖിലിനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കായംകുളം കേന്ദ്രീകരിച്ചു ലഹരിവിൽക്കുന്ന സംഘത്തിന്റെ തലവൻ ഷൽജാദി(ഷൽജു)നെ പോലീസ് തിരയുന്നുണ്ട്. സംഘാംഗങ്ങളെപ്പറ്റി സൂചന ലഭിച്ചതായി ആലപ്പുഴ നോർത്ത് പോലീസ് പറഞ്ഞു. മഞ്ജുഷയാണ് അഖിലിന്റെ അമ്മ. സഹോദരൻ: അമൽ.





























