പത്തനംതിട്ട : ശബരിമല സ്വർണ്ണക്കേസുമായി ബന്ധപ്പെട്ട്, ആചാരാനുഷ്ഠാനങ്ങൾ നിർവ്വഹിക്കുന്നതിനുള്ള ചുമതല വഹിക്കുന്ന ശബരിമല തന്ത്രിയെ, മതിയായ യാതൊരു കാരണവുമില്ലാതെ ആചാരലംഘനം നടത്തിയെന്നാരോപിച്ച് കേസിൽ പ്രതിചേർത്ത് അറസ്റ്റ് ചെയ്ത നടപടിയിൽ അഖില കേരള തന്ത്രിമണ്ഡലം ശക്തമായി അപലപിക്കുന്നു. കേവലം കുറ്റാരോപിതൻ മാത്രമായിരിക്കെ ശബരിമല തന്ത്രിയെ മുൻകൂട്ടി കുറ്റവാളിയായി ചിത്രീകരിക്കുന്ന പ്രവണത മാധ്യമങ്ങൾ ഒഴിവാക്കേണ്ടതാണ്. അന്വേഷണം പുരോഗമിക്കുമ്പോൾ തന്നെ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നത് നീതിപാലനത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കു വിരുദ്ധമാണ്.
തെറ്റ് ചെയ്തവർ എത്രമാത്രം ഉന്നത സ്ഥാനങ്ങളിലുള്ളവർ ആയാലും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അതോടൊപ്പം, ശബരിമലയുടെ പവിത്രമായ സങ്കൽപ്പത്തെയും കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയും ഭക്തിയേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും സമൂഹത്തിനുണ്ട്. പുനരുദ്ധാരണം ആവശ്യമാണ് എന്ന ബോധ്യത്തിലേക്ക് ഉടമസ്ഥൻ എത്തുമ്പോൾ, അത് തന്ത്രിയെ അറിയിക്കുകയും അതിന് ദേവന്റെ അനുമതി തേടുകയും ചെയ്യുന്ന ആചാരപരമായ ചടങ്ങാണ് അനുജ്ഞവാങ്ങൽ എന്ന ചടങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത് . അനുജ്ഞാ പ്രാർത്ഥന തന്ത്രിയും ഉടമസ്ഥനും സംയുക്തമായാണ് ദേവ സന്നിധിൽ നടത്തപ്പെടുന്നത്; തന്ത്രിയുടെ ഏകപക്ഷീയമായ നടപടിയല്ല അത്.
എവിടെയാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്, ആരെക്കൊണ്ടാണ് അത് നിർവഹിപ്പിക്കേണ്ടത് എന്നതെല്ലാം തീരുമാനിക്കേണ്ടത് തന്ത്രിയുടെ ചുമതലയല്ല; അത് ഉടമസ്ഥന്റെ മാത്രം ചുമതലയാണ്. അറ്റകുറ്റപ്പണിക്കായാലും മറ്റേതെങ്കിലും ആവശ്യത്തിനായാലും ദേവന്റെ മുതലുകൾ ക്ഷേത്രപരിധിക്ക് പുറത്തേക്ക് കൊണ്ടുപോകരുതെന്ന് വ്യക്തമായ നിയമാവലി നിലനിൽക്കെ, അങ്ങനെ ചെയ്തതിന്റെ മുഴുവൻ ഉത്തരവാദിത്വവും തന്ത്രിയിൽ ചുമത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആചാരപരമായ വിഷയങ്ങൾ മാത്രമാണ് തന്ത്രിയുടെ നിയന്ത്രണ പരിധിയിൽ വരുന്നതെന്ന സത്യം ഇവിടെ അവഗണിക്കപ്പെടുന്നു.
അനുജ്ഞയുടെ പേരുപറഞ്ഞ് ആചാരലംഘനം നടന്നുവെന്ന് വരുത്തിത്തീർത്ത് തന്ത്രിയെ കുറ്റപ്പെടുത്തുകയും ക്രൂശിക്കുകയും ചെയ്യുന്നത് ഭക്തമനസ്സുകളെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന നടപടിയാണ്. മറ്റ് പല പ്രമുഖരെയും സംരക്ഷിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഫലമാണോ തന്ത്രിയുടെ പെട്ടെന്നുള്ള അറസ്റ്റ് എന്നതിനെക്കുറിച്ച് പ്രത്യേക അന്വേഷണം അനിവാര്യമാണ്. ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും എങ്ങിനെയായിരിക്കണം എന്ന് നിർണ്ണയിക്കുന്ന അധികാരം ദേവന്റെ പിതൃസ്ഥാനീയനായ തന്ത്രിയിൽ നിക്ഷിപ്തമാണെന്നത് ശാശ്വതസത്യമാണ്.
ഈ യാഥാർത്ഥ്യം നിലനിൽക്കെ, ആചാരലംഘനം എന്ന ആരോപണം തന്നെ ഭക്തസമൂഹത്തിൽ ഗൗരവമായ ആശങ്കകൾ സൃഷ്ടിക്കുന്നു.
ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ, നീതിപൂർണ്ണവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണമെങ്കിൽ, കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐയ്ക്ക് അന്വേഷണം കൈമാറണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിടണമെന്ന് അഖില കേരള തന്ത്രിമണ്ഡലം ആവശ്യപ്പെടുന്നു.
10-01-2026 ന് ചേർന്ന അടിയന്തിര കർമ്മസമിതി യോഗത്തിൽ ബ്രഹ്മശ്രീ പ്രൊഫ. വി.ആർ. നമ്പൂതിരി (പ്രസിഡന്റ്),
ബ്രഹ്മശ്രീ വി.എസ്. വിഷ്ണുനമ്പൂതിരി (വൈസ് പ്രസിഡന്റ്),
ബ്രഹ്മശ്രീ എസ്. രാധാകൃഷ്ണൻ പോറ്റി (ജനറൽ സെക്രട്ടറി),
ബ്രഹ്മശ്രീ കെ.പി. വിഷ്ണുനമ്പൂതിരി (ജോയിന്റ് സെക്രട്ടറി),
ബ്രഹ്മശ്രീ എസ്. ഗണപതിപ്പോറ്റി (ട്രഷറർ),
ബ്രഹ്മശ്രീ ഡോ. ദിലീപ് നാരായണൻ നമ്പൂതിരി (റജിസ്ട്രാർ),
ബ്രഹ്മശ്രീ കെ. പുരുഷോത്തമൻ നമ്പൂതിരി (പി.ആർ.ഒ)
എന്നിവർ പങ്കെടുത്തു.
































