തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും കേരള പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പോലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകര്‍ന്നൊരു കാലമുണ്ടായിട്ടില്ല. യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് പോലീസ് കുടപിടിച്ച് കൊടുക്കുകയാണ്. പ്രതികളെല്ലാം നടുറോഡില്‍ കയ്യും വീശി നടക്കുമ്പോള്‍ കൈകാലുകളില്‍ കൂച്ചുവിലങ്ങിട്ട് ലോക്കപ്പിലാണ് കേരള പോലീസ്. മുഖ്യമന്ത്രിയുടെ ഒഫീസില്‍ നിന്നും സിപിഎം നേതാക്കളില്‍ നിന്നും തിട്ടൂരം വാങ്ങി ജോലി ചെയ്യുന്നവരായി കേരള പോലീസ് അധഃപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രമസമാധാന പാലനത്തിലും കാര്യക്ഷമതയിലും ലോകത്തിനു മാതൃകയായിരുന്നു കേരള പൊലീസ്. എന്നാല്‍ ഇന്ന് പോലീസ് സേന അടിമുടി അടിമവത്ക്കരിക്കപ്പെട്ടു. കേരള ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തര മന്ത്രി ആരെന്ന് ചോദിച്ചാല്‍, സിപിഎമ്മുകാര്‍ക്ക് പോലും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. വഴിവക്കില്‍ നില്‍ക്കുന്നവന്റെ മുഖത്തടിക്കുന്നത് മുതല്‍ ജനപ്രതിനിധികള്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതു വരെ നീളുന്നു പൊലീസിന്റെ പരാക്രമങ്ങള്‍. നിയമപാലകന്‍ ക്രിമിനലും ക്രിമിനലുകളുടെ സുഹൃത്തും സംരക്ഷകനും ആകുന്നതിനെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്? പോലീസ്-ഗുണ്ടാ ബന്ധം എന്ന പ്രയോഗം മലയാളിക്കിപ്പോള്‍ അരി – പയര്‍ എന്നൊക്കെ പറയും പോലെ സുപരിചിതമായിരിക്കുന്നു- സതീശൻ ആരോപിച്ചു.





























