ഹരിപ്പാട്: കഞ്ചാവ് കടത്തിയെന്ന സംശയത്തിന്‍റെ പേരിൽ നേഴ്സിങ് വിദ്യാർത്ഥിയെ വീയപുരം പോലീസ് നടുറോഡിൽ വെച്ച് ക്രൂരമായി മർദിച്ചതായി പരാതി. ബെംഗളൂരിൽ രണ്ടാം വർഷ നേഴ്സിങ് വിദ്യാർത്ഥിയായ മുഹമ്മദ് യാസിനെയാണ് (20) പോലീസ് തല്ലിച്ചതച്ചത്. മർദനത്തിന് പിന്നാലെ രക്തം ഛർദിച്ച യുവാവ് മൂന്ന് ദിവസത്തോളം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയാവശ്യപ്പെട്ട് യാസിന്‍റെ പിതാവ് മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകി. ഈ മാസം 22-ന് രാവിലെ 11.30-ന് കരുവാറ്റ ആയാപറമ്പ് മങ്കുഴി അടിപ്പാതയ്ക്ക് സമീപം പോലീസ് പട്രോളിങ് നടത്തിക്കൊണ്ടിരിക്കെ യാസിൻ വന്ന കാറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
യാസിനൊപ്പമുണ്ടായിരുന്ന അശ്വിൻ എന്നയാൾക്കെതിരെ കാറിലിരുന്ന് കഞ്ചാവ് ബീഡി വലിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വീയപുരം പോലീസ് വ്യക്തമാക്കുന്നു. എന്നാൽ, പോലീസ് കൈകാണിച്ചത് ശ്രദ്ധയിൽപ്പെടാതിരുന്നതാണെന്നും, പിന്നീട് പൊലീസ് ഫോണിൽ വിളിച്ചതനുസരിച്ച് സ്റ്റേഷനിലേക്ക് പോകുംവഴിയാണ് റോഡിൽവെച്ച് വളഞ്ഞുപിടികൂടി ക്രൂരമായി മർദിച്ചതെന്നും യാസിൻ പറയുന്നു. യാത്രയ്ക്കിടെ റോഡിൽ വെച്ചുകണ്ട സുഹൃത്തായ അശ്വിന് കാറിൽ ലിഫ്റ്റ് നൽകിയതാണെന്നും ഇയാളുടെ പേരിൽ നേരത്തെ കഞ്ചാവ് കേസുണ്ടായിരുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും യുവാവ് വ്യക്തമാക്കി.





























