അരൂർ : അരൂർ അമ്പലം മുതൽ-തുറവൂർ വരെ ദേശീയപാതയ്ക്ക് കിഴക്കുഭാഗത്തെ 900 മീറ്ററോളം ഭാഗത്ത് ഡ്രൈ ലീൻ കോൺക്രീറ്റ് (ഡി.എൽ.സി.) മിശ്രിതം ഉപയോഗിച്ചുള്ള നിർമാണ പ്രവൃത്തി പൂർത്തീകരിച്ചു. ചന്തിരൂർ സെയ്‌ന്റ് മേരീസ പള്ളിക്ക് മുൻവശം, എരമല്ലൂർ പിള്ളമുക്കിനു സമീപം, അരൂർ അബാദിന് എതിർവശം എന്നിവിടങ്ങളിൽ കണ്ടെത്തിയ ബ്ലാക്ക് സ്‌പോട്ടുകളിലാണ് ഈ മിശ്രിതം ഉപയോഗപ്പെടുത്തിയത്. മൂന്നുദിവസം പൂർണമായും ഗതാഗതം നിയന്ത്രിച്ചാകും ഈ ജോലി പൂർത്തിയാക്കുകയെന്ന് പറഞ്ഞെങ്കിലും വ്യാഴാഴ്ച പെയ്ത മഴമൂലം ഒരു ദിനംകൂടി ഈ നിയന്ത്രണം നീട്ടേണ്ടിവരുമെന്ന നിലപാടിലാണ് കരാർ കമ്പനി. പ്രവൃത്തികൾ പൂർത്തീകരിച്ച ഇടങ്ങളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് സംരക്ഷണം ഒരുക്കി.
തുടർച്ചയായ രണ്ടാം ദിനവും ചേർത്തല ഭാഗത്തേക്കുള്ള വാഹനങ്ങൾ അരൂക്കുറ്റി വഴി തിരിച്ചുവിട്ടതിനാൽ ചന്തിരൂർ, എരമല്ലൂർ, കുത്തിയതോട് എന്നിവിടങ്ങളിലുള്ള യാത്രികർ വലഞ്ഞു. ഈ ഭാഗത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ചയും സ്‌കൂളുകൾക്ക് അവധിയാണ്. വ്യാഴാഴ്ച രാവിലെയും വൈകീട്ടും സമാന്തര പാതകളിലും ദേശീയപാതയിലും കനത്ത കുരുക്കാണ് അനുഭവപ്പെട്ടത്. ദേശീയപാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്ക് അപ്പുറം വരെ വൈകിട്ട് ഗതാഗതം കുരുങ്ങി. ഇതിനിടെ അരൂർ അമ്പലം ജംഗ്ഷനിലെ തടസ്സം മറികടന്നുപോയ വാഹനങ്ങൾക്കെതിരേ പോലീസിൽ പരാതിയും ഉണ്ടായി. പ്രദേശത്തെ മത്സ്യസംസ്കരണശാലയുടെ വാഹനവും വൈക്കം സ്വദേശിയുടെ കാറുമാണ് കളക്ടർ യാത്ര നിരോധിച്ച പാതയിലൂടെ കടന്നത്. കരാർ കമ്പനി ജീവനക്കാരനെ മർദിച്ചശേഷം കടന്നുപോയ ഇരുചക്രവാഹന യാത്രികനെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അരൂർ പോലീസ്.





























