റാന്നി : തെളിഞ്ഞ അന്തരീക്ഷത്തില്‍ കൊട്ടിക്കലാശം ഗംഭീരമാക്കി മൂന്നു മുന്നണികളും. ഒരു മാസം നിറഞ്ഞു നിന്ന മത്സരച്ചൂട് സമാപിച്ചപ്പോള്‍ അത് ഗംഭീര ആഘോഷമാക്കുകയായിരുന്നു പ്രവര്‍ത്തകര്‍. ഗ്രാമീണ മേഖലകളിലെ അതാത് വാര്‍ഡുകളില്‍ നിന്നും തുടക്കം കുറിച്ച വാഹനറാലികള്‍ പ്രധാന കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നതോടെ അത് മഹാറാലികളായി മാറി. എല്ലാ കേന്ദ്രങ്ങളിലും മുന്നണികള്‍ക്ക് പ്രത്യേക സ്ഥലങ്ങള്‍ പോലീസ് അനുവദിച്ചിരുന്നു. അവിടങ്ങളിലാണ് പ്രവര്‍ത്തകര്‍ നില്‍ക്കുന്നതെന്ന് നേതാക്കള്‍ ഉറപ്പാക്കി. കലാശക്കൊട്ടിന് മുന്നോടിയായി വിളംബര ജാഥകള്‍ എല്ലാ വാര്‍ഡുകളിലും നടന്നു.
റാന്നി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട്, വടശേരിക്കര, മന്ദമരുതി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ആഘോഷങ്ങള്‍ പ്രധാനമായും നടന്നത്. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥയായി എത്തിയ റാലികളാണ് പ്രധാന ജംങ്ഷനുകളില്‍ തമ്പടിച്ചത്. ആയിരക്കണക്കിന് പേരാണ് കലാശക്കൊട്ടിന് എത്തിയത്. മഴപെയ്യാതെ തെളിഞ്ഞ അന്തരീക്ഷം പ്രവർത്തകർക്ക് കൂടുതൽ ആവേശമായി. വിവിധ നിറങ്ങളിൽ ഉള്ള കൊടിതോരണങ്ങളും പേപ്പറുകളും വാദ്യമേളങ്ങളും എല്ലാം കൊട്ടികലാശത്തിനു കൊഴുപ്പേകി. കേരള, തമിഴ്നാട് പോലീസും ആംഡ് പോലീസും സ്ഥിതിഗതികള്‍ വിവിധ ഇടങ്ങളില്‍ നിയന്ത്രിച്ചു. കൊട്ടികലാശത്തിനോട് അനുബന്ധിച്ചുള്ള ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.





























