കോഴിക്കോട്: കോഴിക്കോട് കോർപറേഷന്‍ വിഭജനത്തില്‍ ബിജെപി അനുകൂല സമീപനം സ്വീകരിച്ചതായി ആക്ഷേപം. ചാലപ്പുറം വാർഡില്‍ നിന്ന് 3200 വോട്ടുകള്‍ തൊട്ടടുത്ത വാർഡായ മുഖദാറിലേക്ക് മാറ്റി. വാർഡിലേക്ക് മാറ്റയതില്‍ 2900 വോട്ടും മുസ്‌ലിം വിഭാഗത്തിലേതാണ്. കോണ്ഗ്രസ് വിജയിക്കുന്ന വാർഡില്‍ ബിജെപിക്ക് വഴിയൊരുക്കാനാണ് നീക്കമെന്ന് ആരോപണവുമായി കോണ്ഗ്രസും മുസ്‌ലിം ലീഗും രംഗത്തെത്തി. കോഴിക്കോട് കോർപറേഷനിലെ ചാലപ്പുറം വാർഡിലുണ്ടായിരുന്നത് 7295 വോട്ടർമാരാണ്. വാർഡ് പുനസംഘടന നടന്ന ശേഷമുള്ള പുതിയ വോട്ടർ പട്ടിക വന്നപ്പോള്‍ വോട്ടർമാരുടെ എണ്ണം 4052 ആയി കുറഞ്ഞു. 3243 വോട്ടർമാരുടെ കുറവ്. ഈ വോട്ട് പോയിരിക്കുന്നത് സമീപത്തെ വാർഡായ മുഖദാറിലേക്കാണ്. മുഖദാറിലെ വോട്ടർമാരുടെ എണ്ണം 8659 ല്‍ നിന്ന് 12400ലേക്ക് വർധിക്കുകയും ചെയ്തു.
ചാലപ്പുറത്ത് നിന്ന് മുഖദാറിലേക്ക് മൂവായിരത്തോളം വോട്ട് മാറിയത് തന്നെ അസന്തലുതത്വം ഉണ്ടാക്കുന്നതാണ്. എന്നാല്‍ അതിലേറെ ഗൗരവമുള്ളോരു കാര്യം ചാലപ്പുറത്ത് നിന്ന് മുഖദാറിലേക്ക് മാറിയ മൂവായിരത്തോളം വോട്ടുകളില്‍ 2900ഉം മുസ് ലിം വോട്ടർമാരാണ് എന്നതാണ്. മുഖദാറില്‍ മുസ്‌ലിം ലീഗിന് മേല്‍കൈയ്യുള്ള വാർഡാണ്. പാർട്ടിയിലെ തർക്കം മൂലം സിപിഎം വിജയിച്ചെങ്കിലും ലീഗിന്റെ മേല്‍കൈ നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ മുഖദാറില്‍ കൂടുതല്‍ മുസ്‌ലിം വോട്ടുകള്‍ വരുന്നത് വലിയ മാറ്റം വരുത്തില്ല പക്ഷെ ചാലപ്പുറത്ത് നിന്ന് ആ വോട്ടുകള്‍ മാറുമ്പോള്‍ ചാലപ്പുറം വാർഡിന്റെ വോട്ടിങ് പാറ്റേണ്‍ സാരമായി മാറും.






























