തിരുവല്ല: തിരുവല്ലയിൽ നിന്നും ജില്ലാ ആസ്ഥാനത്തുനിന്നുമുള്ള കെ എസ് ആർ റ്റി സി ദീർഘദൂര ബസ് യാത്രികരുടെ യാത്രാക്ലേശം പരിഹരിക്കാൻ അധികൃതർ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് തിരുവല്ല മണ്ഡലം കമ്മിറ്റി ഗതാഗത വകുപ്പ് മന്ത്രിക്കും ട്രാൻസ്‌പോർട്ട് മാനേജിംഗ് ഡയറക്ടർക്കും നിവേദനം നൽകി. തിരുവല്ല- ബാംഗ്ലൂർ റൂട്ടിൽ എ സി സ്ലീപ്പർ പ്രീമിയം ബസ് സർവീസുകൾ കുറഞ്ഞത് രണ്ടെണ്ണം അനുവദിക്കുക, വിശേഷ ദിവസങ്ങളിൽ അമിതചാർജ് ഈടാക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക, തിരുവല്ലയിൽ നിന്ന് കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കുക, ഫെസ്റ്റിവൽ സീസണുകളിൽ കൂടുതൽ ബസ്സുകൾ ജില്ലാ ആസ്ഥാനത്തേക്കും തിരുവല്ലയിലേക്കും അനുവദിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെട്ടു.
തിരുവല്ലയിൽ നിന്നും ബാംഗ്ലൂറിലേക്ക് നിലവിൽ ഒരു ബസ് മാത്രമേ സർവീസ് നടത്തുന്നുള്ളു. വൈകുന്നേരം നാലരക്ക് ശേഷം തിരുവല്ലയിൽ നിന്ന് പുറപ്പെടുന്ന വാഹനം ഗതാഗതക്കുരുക്കുകൾ കാരണം അടുത്തദിവസം ഒൻപത് മണിക്ക് ശേഷം മാത്രമാണ് ബാംഗ്ലൂരിൽ എത്തിച്ചേരുന്നത്. ഇത് വിദ്യാഭ്യാസത്തിനും തൊഴിലുമായി പോകുന്ന മറുനാടൻ മലയാളികളായ യാത്രികർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതുമൂലം ബസ് യാത്രികരായ വിദ്യാർഥികൾക്ക് അന്നത്തെ സ്കൂൾ ദിനം നഷ്ടപ്പെടുകയും ഉദ്യോഗാർത്ഥികൾക്ക് സമയത്തിന് ഓഫീസിൽ എത്തിച്ചേരാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. രണ്ട് ദിവസത്തെ യാത്രാക്ലേശം യാത്രികർ അനുഭവിക്കുന്നു എന്ന് എ ഐ വൈ എഫ് ഭാരവാഹികൾ ആരോപിക്കുന്നു.
കോവിഡിന് മുൻപ് രണ്ടുമണിക്ക് ശേഷം തിരുവല്ലയിൽ നിന്ന് പുറപ്പെടുന്ന ബാംഗ്ലൂർ ബസ് പകൽ അഞ്ചു മണിക്കുള്ളിൽ ബാംഗ്ലൂരിൽ എത്തിച്ചേരുമായിരുന്നു. ബസ് സമയ മാറ്റം കാരണം യാത്രക്കാർ സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. അവസരം മുതലാക്കി വിശേഷ ദിവസങ്ങളിൽ സ്വകാര്യബസുകൾ അമിത ചാർജ് യാത്രികരിൽ നിന്നും ഈടാക്കുന്നു. അമിത ടിക്കറ്റ് ചാർജ് സ്വകാര്യബസുകൾ ഈടാക്കുന്നതിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. ബാംഗ്ലൂരിലേക്ക് സ്വകാര്യ ബസുകൾ ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നതും തിരുവല്ല മേഖലയിൽ നിന്നാണ്. റൂട്ടുകൾ സ്വകാര്യ ബസുകൾക്കു വിട്ടുകൊടുക്കാതെ തിരുവല്ലയിൽ നിന്ന്
ദീർഘദൂര ബസ് സർവീസ് അനുവദിച്ചു യാത്രികരുടെ യാത്രാക്ലേശം പരിഹരിക്കാൻ അധികാരികൾ തയ്യാറാകണം എന്ന് എ ഐ വൈ എഫ് തിരുവല്ല മണ്ഡലം പ്രസിഡന്റ് അഡ്വ. ഡാനിയേൽ തോമസ് സെക്രട്ടറി വിഷ്ണു ഭാസ്കർ എന്നിവർ ആവശ്യപ്പെട്ടു.






























