തിരുവല്ല : പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലി തിരുവല്ലയില്‍ ആണെന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനെതിരെ തിരുവല്ലാക്കാരുടെ രോഷം സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. ആരോഗ്യ വകുപ്പ് മന്ത്രിയും എം.എല്‍.എയുമായ വീണാ ജോര്‍ജ്ജിന്റെ മണ്ഡലമായ ആറന്മുളയില്‍ നടന്ന പൈശാശിക കൊലപാതകങ്ങള്‍ തിരുവല്ലയുടെ പേരിലാക്കുവാന്‍ ചിലര്‍ ബോധപൂര്‍വമായി ശ്രമിച്ചിട്ടുണ്ടെന്നും തിരുവല്ലാക്കാര്‍ പറയുന്നു.
പുന്നക്കാട് എന്നാണ് തിരുവല്ലയിൽ ആയത്?, പുന്നക്കാട് തിരുവല്ല മുൻസിപ്പാലിറ്റിയിലോ?, പുന്നക്കാട് തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിലോ?, പുന്നക്കാട് തിരുവല്ല നിയോജകമണ്ഡലത്തിന്റെ അതിര്‍ത്തിയിലോ ?, അതോ തിരുവല്ല ഒരു ജില്ലയായോ? പിന്നെ ബോധപൂവ്വം ആരാണ് തിരുവല്ലയെ പ്രതിസ്ഥാനത്തു ആക്കിയത്?, ആരുടെ മുഖം രക്ഷിക്കുവാനാണ് തിരുവല്ലയെ ഉൾപ്പെടുത്തിയത് ?സോഷ്യൽ മീഡിയയിൽ തിരുവല്ലക്കാരുടെ പ്രതിക്ഷേധം അടങ്ങുന്നില്ല…, മീഡിയക്കാര്‍ “തിരുവല്ല,”യേ വെറുതെ തേക്കല്ലേ … കാരണമില്ലാതെ…, എയര്‍പോര്‍ട്ട് വന്നാൽ ആറന്മുള!!!, കൊലപാതകം ആണെങ്കിൽ അത് തിരുവല്ലയ്ക് !!! എന്തേ ഇങ്ങനെ….?.
കോഴഞ്ചേരി താലൂക്കിലെ ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽ സാക്ഷാൽ നമ്മുടെ ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണ് ക്രൂരമായ നരഹത്യ നടന്നത്. അതും സ്വന്തം പാർട്ടിക്കാരൻ…തെരഞ്ഞെടുപ്പിന് നാടുനീളെ ഓടിനടന്ന് വോട്ടു പിടിച്ചു തന്നവന്‍. പ്രതി ഭഗവൽ സിംഗ് അരനൂറ്റാണ്ടായി സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.കെ.റ്റി.യു ഏരിയ കമ്മിറ്റി അംഗം, ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം, ഇലന്തൂർ ബ്രാഞ്ച് മുൻ സെക്രട്ടറി എന്നീ ചുമതലകളില്‍ ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇക്കഴിഞ്ഞ മാസം നടന്ന സിപിഎം പാർട്ടി ഫണ്ട് ശേഖരണത്തിന് മറ്റു പ്രവർത്തകരോടൊപ്പം വീട് വീടാന്തരം കയറിയിറങ്ങിയ സംഘത്തിലെ പ്രധാനിയും ഇയാള്‍ ആയിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രതി ഭഗവൽ സിംഗ് സജീവമായിരുന്നു. അതുകൊണ്ടുതന്നെ ആറന്മുളക്ക് സമീപമുള്ള പുന്നക്കാട്ട് നടന്ന ഈ നരഹത്യ തിരുവല്ല മണ്ഡലത്തിന്റെ അതിര്‍ത്തിയില്‍ നടന്നതാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ ആരൊക്കെയോ ബോധപൂര്‍വം ശ്രമിച്ചിരുന്നു.
ഇലന്തൂരിനടുത്ത് പുന്നക്കാട് സ്വദേശികളാണ് അറസ്റ്റിലായ ദമ്പതികള്‍. ഭഗവൽ സിംഗ്, ഇയാളുടെ ഭാര്യ ലൈല എന്നിവരും നരഹത്യക്ക് സ്ത്രീകളെ എത്തിച്ചു നല്‍കിയ പെരുമ്പാവൂര്‍ സ്വദേശി ഷാഫി എന്നിവരുമാണ് പ്രതികള്‍. ക്രൂരകൃത്യം നടത്തിയത് പുളിന്തിട്ട മാര്‍ത്തോമ്മാ പള്ളിയുടെ സമീപമുള്ള ഭഗവൽ സിംഗിന്റെ വീട്ടിലാണ്. നരബലിക്ക് ശേഷം രണ്ടു മൃതദേഹങ്ങളും വെട്ടിനുറുക്കി കഷണങ്ങളാക്കി കുഴിച്ചിട്ടതും ഭഗവൽ സിംഗ് – ലൈലാ ദമ്പതികളുടെ വീട്ടുവളപ്പിലാണ്. അതുകൊണ്ടുതന്നെ പ്രധാന പ്രതികളും ഈ ദമ്പതികളാണ്. പ്രതികള്‍ സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകരായതിനാല്‍ കേസ് അട്ടിമറിക്കപ്പെടാനും സാധ്യത ഏറെയാണ്. കുറ്റങ്ങള്‍ എല്ലാംഷാഫിയുടെ തലയില്‍ കെട്ടിവെച്ച് പാര്‍ട്ടിക്കാരായ ദമ്പതികളെ രക്ഷപെടുത്താനും സാധ്യതയുണ്ട്. നരബലിക്ക് സ്ത്രീകളെ എത്തിച്ചു കൊണ്ടുവരുകയും ക്രൂരമായ കൊലപാതകത്തില്‍ പങ്കാളിയാകുകയും ചെയ്തയാളാണ് ശിഹാബ്.
മൂന്നുപ്രതികളെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇലന്തൂർ നരബലിക്കേസിലെ പ്രതികൾക്ക് വേണ്ടി അഡ്വ. ബി എ ആളൂർ ഹാജരാകുമെന്നാണ് റിപ്പോർട്ട്. നാട്ടുവൈദ്യനായ പത്തനംതിട്ട ഇലന്തൂർ കാരംവേലി കടംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല, നര ബലിക്കായി സ്ത്രീകളെ എത്തിച്ചു നല്‍കിയ ഏജന്റ് മുഹമ്മദ് ഷാഫി (52), എന്നിവർക്ക് വേണ്ടിയാണ് ആളൂർ കോടതിയിൽ ഹാജരാകുന്നത്. ഈ കേസിൽ താൻ ഹാജരാകുന്നതിന് ഒറ്റലക്ഷ്യം മാത്രമേയുള്ളുവെന്നും സത്യാവസ്ഥ എന്താണെന്ന് ലോകം മനസിലാക്കാൻ വേണ്ടിയാണെന്നും ആളൂർ പറഞ്ഞു. തന്നെ ആദ്യം സമീപിച്ചത് ദമ്പതികൾക്ക് വേണ്ടി ഹാജരാകണമെന്നു പറഞ്ഞാണ്. എന്നാൽ ഇപ്പോൾ മൂന്ന് പേർക്കും വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആളൂർ വ്യക്തമാക്കി. അതനുസരിച്ച് മൂന്ന് പേർക്കുംവേണ്ടി ഹാജരാകുമെന്നും ആളൂർ പറഞ്ഞു.































