റാന്നി: പരിവർത്തിത ക്രൈസ്തവർക്ക് പട്ടികജാതി പദവി നൽകുന്നതു സംബന്ധിച്ചു പഠിക്കാൻ കേന്ദ്ര സർക്കാർ പുതിയ കമ്മീഷനെ നിയമിച്ചതിനെ നാഷണൽ കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ് (എന്‍.സി.ഡി.സി) ശക്തമായി അപലപിച്ചു. 2022 ഒക്ടോബർ മാസം ഈ കേസ്സ് വിചാരണക്കു വരാനിരിക്കെയാണ് കോടതിയെ മറികടന്നുണ്ടായ ഈ കമ്മീഷൻ നിയമനം. ഇത് തികച്ചും കോടതിയലക്ഷ്യവും വിചാരണ വൈകിക്കുന്നതിനുള്ള ഗൂഡോദ്ദേശ്യവുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. പഠനങ്ങളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലല്ല, മറിച്ച് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 16, 25 എന്നിവയുടെ അടിസ്ഥാനത്തിൽ 1950 ലെ പട്ടികജാതി ഉത്തരവിൻ്റെ മൂന്നാം ഖണ്ഡിക നിലനിൽക്കുമോ എന്നാണ് ഈ കേസ്സു വിലയിരുത്തുന്നത്.കാക്കാകലേക്കർ കമ്മീഷൻ മുതൽ രംഗനാഥ കമ്മീഷന്‍ വരെ പല കമ്മീഷനുകളും പഠനങ്ങളും ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളായ ദേശീയ പട്ടികജാതി കമ്മീഷനും ദേശീയ ന്യൂനപക്ഷ കമ്മീഷനും ഈ വിഷയത്താൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കൂടാതെ നൂനപക്ഷ മന്ത്രാലയത്തിനു വേണ്ടി ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ സതീഷ് പാണ്ഡെ നടത്തിയ ശാസ്ത്രീയ പഠനവും സർക്കാരിൻ്റെ പക്കലുണ്ട്.
മതിയായ സ്ഥിതി വിവരക്കണക്കു ശേഖരണം മിശ്രാക്കമ്മീഷൻ നടത്തിയില്ലെന്ന കാരണത്താല്‍ അത് സർക്കാർ അംഗീകരിക്കുന്നില്ല എന്നും ആരോപിക്കുന്നു. എന്നാൽ ദേശവ്യാപകമായി മിശ്രാക്കമ്മീഷൻ നടത്തിയ കണക്കെടുപ്പും മറ്റും റിപ്പോർട്ടിൽ പരാമർശിക്കുന്നത് സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്. ഈ റിപ്പോർട്ടുകളെല്ലാം സർക്കാരിൻ്റെ പക്കൽ ഉള്ളപ്പോൾ പുതിയ കമ്മീഷനെ നിയമിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. 18 വർഷമായി സുപ്രീം കോടതിയിലുള്ള ഈ കേസ്സിൻ്റെ നിശ്ചയിച്ചിരിക്കുന്ന വാദം വൈകിക്കാൻ മാത്രമാണ്ഇതെന്ന് വ്യക്തമാണ്.നിയമപരമായ എല്ലാ സാദ്ധ്യതകളും ഉപയോഗിച്ച് സുപ്രീം കോടതിയിൽ ഈ കമ്മീഷനെ എതിർക്കാൻ നാഷണൽ കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ് തീരുമാനിച്ചു.കോടതിയെ മറികടന്ന് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ്റെ നേതൃത്ത്വത്തിലുള്ള കമ്മീഷനുമായി സർക്കാർ മുന്നോട്ടു പോകുകയാണങ്കിൽ ദേശവ്യാപകമായി ശക്തമായ പ്രക്ഷോഭം നാഷണൽ കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസിന്റ നേതൃത്വത്തിൽ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.





























