ആലപ്പുഴ: ചെലവ് കൂടുതലാണെന്ന കാരണത്താൽ റോഡ് നിർമാണത്തിൽ റബ്ബർ ഒഴിവാക്കരുതെന്നു കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം അറിയിച്ചു. സ്വാഭാവിക റബ്ബർ കലർത്തിയുള്ള ടാർ മിശ്രിതം ഉപയോഗിക്കണമെന്നാണു നിർദേശം. ഇതു റോഡിന്റെ നിലനിൽപ്പിനും യാത്രക്കാരുടെ സുരക്ഷയ്ക്കും ഗുണകരമാണെന്നാണു വിലയിരുത്തൽ. കേരളത്തിൽ ഏഴുമീറ്റർ വീതിയിലും മൂന്നു സെന്റിമീറ്റർ കനത്തിലും ഒരു കിലോമീറ്റർ റോഡ് സ്വാഭാവിക റബ്ബർ കലർത്തിയ ബിറ്റുമിൻ (നാച്വറൽ റബ്ബർ മിക്സ്ഡ് ബിറ്റുമിൻ) ഉപയോഗിച്ച് നിർമിച്ചാൽ 2,97,418 രൂപ കൂടുതലായിരിക്കുമെന്നാണു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.
ഇക്കാര്യം കേന്ദ്രസർക്കാരുമായി ചർച്ചചെയ്തെങ്കിലും ഇന്ത്യൻ റോഡ് കോൺഗ്രസ്, മോർത്ത് (മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ്) എന്നിവയുടെ നിർദേശപ്രകാരം മാത്രമേ റോഡ് നിര്‍മിക്കാവൂയെന്ന അറിയിപ്പാണു ലഭിച്ചിട്ടുള്ളത്. ഇവർ നിർദേശിക്കുന്നത് റബ്ബർ ഉപയോഗിച്ചുള്ള ടാറിങ്ങാണ്. സാധാരണ ടാറിങ്ങിനെ അപേക്ഷിച്ച് സ്വാഭാവിക റബ്ബർ കലർത്തിയ ബിറ്റുമിൻ ഉപയോഗിച്ചാൽ അപകടസാധ്യത വളരെ കുറയുമെന്നാണു വിവിധ പരിശോധനകളിലൂടെ മോർത്തിനും ഐ.ആർ.സി.ക്കും വിവരം കിട്ടിയിട്ടുള്ളത്. വാഹനം മറിയുന്നതു പ്രതിരോധിക്കൽ, റോഡിൽ നല്ല പിടിത്തം (ഗ്രിപ്) തുടങ്ങിയ മെച്ചങ്ങളുമുണ്ട്.ഇതാണ് അപകടസാധ്യത കുറയ്ക്കുന്നത്. മാത്രമല്ല ഉയർന്ന ഇലാസ്തികത, മികച്ച ആവരണം എന്നിവമൂലം റോഡ് ഏറെക്കാലം നിലനിൽക്കുകയും ചെയ്യും. നിർമാണച്ചെലവ് കൂടുമെങ്കിലും അപകടവും ആവർത്തനച്ചെലവും കുറയുമെന്നതിനാൽ ഇത് നഷ്ടമായി കാണേണ്ടതില്ലെന്നാണ് ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ വിലയിരുത്തൽ.





























