ആലപ്പുഴ: തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ അമ്പലപ്പുഴ മണ്ഡലത്തിൽ ജയപരാജയങ്ങളെക്കുറിച്ച് വലിയ അനിശ്ചിതത്വം നിലനിൽക്കുന്നു. പോളിങ് ശതമാനം കഴിഞ്ഞ തവണത്തേക്കാൾ ഉയർന്ന നിലയിൽ എത്തിയെങ്കിലും, പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഇല്ലാത്തതാണ് രാഷ്ട്രീയ മുന്നണികളെ ഒരേപോലെ കുഴപ്പിക്കുന്നത്. വോട്ടിങ് ശതമാനത്തിലെ ഈ വ്യത്യാസം തങ്ങൾക്ക് ഗുണമാകുമോ അതോ തിരിച്ചടിയാകുമോ എന്ന നെഞ്ചിടിപ്പിലാണ് എൽഡിഎഫും യുഡിഎഫും. കണക്കുകൾ പരിശോധിക്കുമ്പോൾ ഇത്തവണ മണ്ഡലത്തിൽ 80.75 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 76.82 ശതമാനമായിരുന്നു. അതായത് ഏകദേശം 3.93 ശതമാനത്തിന്റെ വർധനവ് പോളിങ് ശതമാനത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണമെടുത്താൽ കഴിഞ്ഞ തവണത്തേക്കാൾ വെറും 625 വോട്ടുകളുടെ മാത്രം വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മണ്ഡലത്തിലെ ആകെയുള്ള 1,71,203 വോട്ടർമാരിൽ 1,38,251 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.





























