കൊച്ചി: ഇടതുപക്ഷ വികസന പദ്ധതികൾ ആദിവാസി – ദലിത് വിഭാഗങ്ങളെ അവഗണിച്ചതിനാൽ എസ്‍സി/എസ്ടി സംഘടനകൾ യുഡിഎഫിനെ പിന്തുണക്കുമെന്ന് അംബേദ്‌കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഡിഎഫ്). അറുപത്തിയഞ്ചോളം എസ്‍സി/എസ്ടി സംഘടനകളുടെ സംയുക്ത വേദിയാണ് എഡിഎഫ്. ഇടതുപക്ഷത്തിൻ്റെ തുടർഭരണം പാർശ്വവൽകൃതരുടെ നിലനിൽപ്പ് അപകടത്തിലാക്കുമെന്നതാണ് എസ്‍സി/എസ്ടി സംഘടനകളുടെ പൊതുവികാരമെന്ന് നേതാക്കൾ പ്രതികരിച്ചു. ഇടതുപക്ഷത്തിൻ്റെ വമ്പൻ വികസന മാതൃകകൾ വിഴിഞ്ഞും തുറമുഖം, നാഷണൽ ഹൈവേ, തുരങ്കപാത തുടങ്ങിയവയാണ്.
കേരളത്തിൻ്റെ ബജറ്റിൻ്റെ വാർഷിക ചെലവ് രണ്ട് ലക്ഷം കോടിയിലേറെയായി വർദ്ധിച്ചു എന്നത് വളർച്ചയുടെ ലക്ഷണമായാണ് ഇടതുപക്ഷം പറയുന്നത്. എന്നാൽ യാഥാർത്ഥ്യം അതല്ലെന്ന് എഡിഎഫ് നേതാക്കൾ പറയുന്നു. വാർഷിക ബജറ്റിൻ്റെ 1/7 ഭാഗം മാത്രമാണ് പ്ലാൻ വിഹിതം (പ്ലാൻ ഫണ്ട്). ഇത് കഴിഞ്ഞ 8 വർഷമായി ശരാശരി 29,000 കോടിയായി തുടരുന്നു. ഉൽപാദനമേഖല മുരടിച്ചു പോയി. ബജറ്റ് ചിലവിന്റെ ഗണ്യമായ ഭാഗം പദ്ധതി ഇതര (നോൺ പ്ലാൻ) മേഖലയാണ്.
റവന്യൂ വരുമാന ന്റെ മുഖ്യഭാഗമെടുത്ത് ജീവനക്കാരുടെ ശമ്പളം, എയ്‌ഡഡ് മേഖല ശമ്പളം, പെൻഷനുകൾ, ക്ഷേമപെൻഷനുകൾ തുടങ്ങിയവ നൽകുന്നതാണ് പദ്ധതി ഇതര (നോൺ പ്ലാൻ) മേഖലയിൽ നടക്കുന്നത്. കിഫ്‌ബിയിൽ നിന്നും 50,000 കോടിയോളം കടമെടുത്ത് വമ്പൻ പശ്ചാത്തല വികസനവും നടത്തുന്നു. നികുതിദായകരായ സാധാരണക്കാർ, ദലിതർ, ആദിവാസികൾ, മത്സ്യതൊഴിലാളികൾ, ചെറിയ വരുമാനക്കാർ തുടങ്ങിയവർ ഇതിൻ്റെ ഗുണഭോക്താക്കളല്ല. കാഴ്ചക്കാർ മാത്രമാണ്. സർക്കാരുണ്ടാക്കുന്ന കടം വീട്ടാൻ സാധാരണക്കാർ നികുതി നൽകുകയും വേണമെന്ന് എഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.





























