വാഷിംഗ്ടൺ: അമേരിക്കയുമായുള്ള നിർണ്ണായക ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ തങ്ങളുടെ നിലപാടുകൾ മധ്യസ്ഥരായ പാകിസ്ഥാനെ അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, സൈനിക മേധാവി ജനറൽ അസിം മുനീർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കുന്നത് അമേരിക്കൻ നിബന്ധനകൾക്കനുസരിച്ചാകരുത് എന്ന കർശന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇറാന്റെ താൽപ്പര്യങ്ങൾക്കും നിബന്ധനകൾക്കുമാണ് മുൻഗണന നൽകേണ്ടതെന്ന് പ്രതിനിധി സംഘം വ്യക്തമാക്കി. പ്രാദേശിക പ്രശ്നങ്ങളും പാകിസ്താനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും ചർച്ചയായി. യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര മാർഗങ്ങളെക്കുറിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
ചർച്ചകളിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, അമേരിക്കൻ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ എന്നിവരടങ്ങുന്ന സംഘം പാകിസ്ഥാനിലേക്ക് തിരിച്ചതായാണ് വിവരം. ചർച്ചാ സാധ്യതകൾക്കിടയിലും ഇറാൻ പ്രതിരോധ സേന അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പ് നൽകി. അമേരിക്ക നാവിക ഉപരോധം തുടർന്നാൽ ശക്തമായി പ്രതിരോധിക്കും. ഇറാന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാൻ സൈന്യം മുമ്പത്തേക്കാൾ സജ്ജമാണ്. ഇറാന്റെ ആക്രമണശേഷി അമേരിക്ക ഇതിനകം തിരിച്ചറിഞ്ഞിട്ടുള്ളതാണ് ഖത്തം അൽ-അൻബിയ സെൻട്രൽ ആസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.






























