വാഷിംഗ്ടണ്‍: ഇറാന്റെ മിസൈല്‍ ആക്രമണത്തിൽ തലച്ചോറിനു ക്ഷതം സംഭവിച്ച അമേരിക്കൻ സൈനികരുടെ എണ്ണം വർദ്ധിച്ചുവെന്ന് റിപ്പോർട്ട്. ഇറാക്കിലെ എയര്‍ ബേസിലുണ്ടായ വ്യോമാക്രമണത്തിൽ പരിക്കേറ്റ സൈനികരുടെ എണ്ണം 109 ആയെന്ന് യുഎസ് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്സ് ആണ് വാർത്ത പുറത്തുവിട്ടത്.
യുഎസ് സൈനികരെ ലക്ഷ്യമിട്ട് ഇറാന്‍ കഴിഞ്ഞ ജനുവരിയിലാണ് മിസൈല്‍ ആക്രമണം നടത്തിയത്. ആര്‍ക്കും പരിക്കേറ്റില്ലെന്നു യുഎസ് ആദ്യം അവകാശപ്പെട്ടെങ്കിലും 64 പേരുടെ തലച്ചോറിനു ക്ഷതം സംഭവിച്ചതായി പിന്നീട് വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് ക്ഷതം സംഭവിച്ചവരുടെ എണ്ണം 109 ആയെന്ന വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജനുവരി മൂന്നിന് ഇറാൻ ജനറല്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ഉപയോഗിച്ചു വധിച്ചതിനു പ്രതികാരമായിട്ടാണു ഇറാക്കിലെ അല്‍ ആസാദ് എയര്‍ ബേസില്‍ ഇറാന്‍ മിസൈല്‍ അക്രമണം നടത്തിയത്.