തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. പൊലീസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ചര്‍ച്ചയാകും. ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ വിളിച്ചു ചേർക്കുന്ന പതിവ് യോഗമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. എന്നാൽ സമകാലിക സംഭവങ്ങളും പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാവും. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ക്രമസമാധാന നില കൂടുതൽ മെച്ചപ്പെടുത്താനും ഗുണ്ടാ ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കാനും യോഗത്തിൽ നിർദേശങ്ങൾ ഉയർന്നേക്കും.
ഒപ്പം പന്തീരാങ്കാവ് പീഡനക്കേസിലും പൊലീസിന് വീഴ്ചയുണ്ടായതായി ആഭ്യന്തര വകുപ്പിന് വിലയിരുത്തലുണ്ട്. യോഗത്തിൽ ഇക്കാര്യം പരാമർശിക്കപ്പെടും. ഗുണ്ടാ സംഘങ്ങളുമായി ചില ഉന്നത ഉദ്യോഗസ്ഥർ ബന്ധം പുലർത്തുന്നതിൽ മുഖ്യമന്ത്രി വിമർശനമുന്നയിക്കാൻ സാധ്യതയുണ്ട്. ഇന്നലെ പുറത്തുവന്ന ഗുണ്ടാ നേതാവിന്റെ വിരുന്നിലെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം യോഗത്തിൽ പ്രത്യേകമായി പരാമർശിക്കപ്പെട്ടേക്കും. ഇന്നലെത്തന്നെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും ഡിവൈ.എസ്.പി സാബുവിനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കരമന അഖിൽ വധത്തിന് ശേഷം സംസ്ഥാനത്തുടനീളം പൊലീസ് ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും പടികൂടാനുള്ള ഓപ്പറേഷൻ ആഗ്, ലഹരി അമർച്ച ചെയ്യാനുള്ള ഓപ്പറേഷൻ ഡി- ഹണ്ട് എന്നിവ നടത്തിവരികയാണ്. ഇതിന്റെ വിലയിരുത്തലും യോഗത്തിലുണ്ടാകും. ഡി.ജി.പിയും എ.ഡി.ജി.പിമാരുമുൾപ്പെടെ 26 ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക.





























