ദില്ലി : ബിജെപിയിൽ ആഭ്യന്തര കലാപം തുടരുന്നതിനിടെ കെ സുരേന്ദ്രനെ അഭിനന്ദിച്ച് അമിത് ഷാ. കേരള ബിജെപിയുടെ വളർച്ചയിൽ കെ സുരേന്ദ്രൻ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണെന്ന് പുത്തരിക്കണ്ടത്തെ പൊതുസമ്മേളനത്തിൽ പങ്കെടുത്ത് അമിത് ഷാ പറഞ്ഞു. കെ സുരേന്ദ്രന് വേണ്ടി കയ്യടിക്കാൻ അമിത് ഷാ പ്രവർത്തകരോട് ആവശ്യപ്പെട്ടു. കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷം പാർട്ടി വലിയ വളർച്ച കൈവരിച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി. വി മുരളീധരൻ പക്ഷത്തെ ഭാരവാഹി പട്ടികയിൽ വെട്ടി നിരത്തിയ വിവാദത്തിനിടെയാണ് അമിത് ഷായുടെ അഭിനന്ദനം. വീഡിയോ റീലുകളാക്കി മുരളീധര – സുരേന്ദ്ര വിഭാഗം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വിദേശത്തിരിക്കുന്ന പിണറായി വിജയന് മനസിലാകണം ഇവിടെ ബിജെപി സമ്മേളനം നടക്കുന്നുവെന്ന്. ഉച്ചത്തിൽ ഭാരത് മാതാ കീ മുദ്രാവാക്യം വിളിക്കണമെന്ന് അമിത് ഷാ പറഞ്ഞു.
കേരളത്തിൽ എൻഡിഎ അധികാരത്തിൽ വരും. ബിജെപി കാര്യാലയം ഉദ്ഘാടനം ചെയ്തതോടെ അതിന് അവസരമൊരുങ്ങുകയാണ്. കേരളത്തിൽ BJP യുടെ ഭാവി ശോഭനമാണ്. കേരളത്തിന്റെ വികസനം ബി ജെ പിയിലൂടെ നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രീണന രാഷ്ട്രീയം അവസാനിപ്പിച്ചു കൊണ്ടുള്ള വികസനമായിരിക്കും ബിജെപി നടത്തുക. ബിജെപിയുടെ ലഷ്യം വികസിത കേരളമാണ്. കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനും യുഡിഎഫിനുo അവസരം നൽകി. എന്നാൽ അവർ തിരികെ ഒന്നും നൽകിയില്ല, നൽകിയത് അക്രമ രാഷ്ട്രീയം മാത്രം എന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിലെ മതത്രീവ്രവാദത്തെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്. പി എഫ് ഐയെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാർ. മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നങ്കിൽ ഇതാ സമയമായിരിക്കുന്നു. തമിഴ്നാട്ടിലും ബിജെപി സർക്കാർ ഉണ്ടാക്കും. 2014 ൽ – 11 ശതമാനവും 19-ൽ 16 ശതമാനവും 2020 -ൽ 20 ശതമാനവും വോട്ട് നൽകി. 2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും.
എൽഡിഎഫ് സർക്കാർ അഴിമതിയിൽ മുങ്ങി. സഹകരണ ബാങ്ക്, എക്സാ ലോജിക്, പി പി ഇ കിറ്റ്, സ്വർണകടത്ത് അഴിമതി ഇങ്ങനെ നീളുന്നു അഴിമതി. അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫ് യുഡിഎഫ് ഒറ്റകെട്ട്. എൻഡിഎ സർക്കാരിന് നേരെ ഒരു അഴിമതി ആരോപണം പോലുമുണ്ടായില്ല. കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരാണ്. യുപിഎ സർക്കാരിനെക്കാൾ ഇരട്ടി കോടിയുടെ വികസനമാണ് രാജ്യത്ത് നടത്തിയതെന്നും അമിത് ഷാ വ്യക്തമാക്കി. മുടങ്ങി കിടന്ന പല പദ്ധതിയും അരംഭിച്ചു. ഭാരതത്തെ സുരക്ഷിതമായ ഒരു രാജ്യമാക്കി നരേന്ദ്ര മോദി മാറ്റി. 2026 മാർച്ച് 31 ആകുമ്പോൾ രാജ്യം നക്സലിസത്തിൽ നിന്ന് മോചിതമാകും. ഓപ്പറേഷൻ സിന്ദൂറിലുടെ ഭീകരരുടെ വീട്ടിൽ കയറിയടിച്ചു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 25% വോട്ട് നേടി ബഹുഭൂരിപക്ഷം വാർഡുകളും എൻഡിഎ ഭരിക്കുമെന്നും അമിത് ഷാ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി പ്രവർത്തകർ പ്രവർത്തിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി.





























