അസ്സാം : കഴിഞ്ഞ അഞ്ച് വർഷക്കാലം കൊണ്ട് ബിജെപി അസമിൽ സമാധാനവും വികസനവും കൊണ്ടുവന്നു എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ഭരിച്ചിരുന്ന സമയത്ത് അക്രമവും അസ്ഥിരതയുമായിരുന്നു ഉണ്ടായിരുന്നത് എന്നും അമിത് ഷാ പറഞ്ഞു. അസമിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഷായുടെ പ്രഖ്യാപനം. “കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ അവിടെ കുഴപ്പങ്ങളും അക്രമങ്ങളും ബോംബ് സ്ഫോടനങ്ങളും മരണങ്ങളും കർഫ്യൂവും ഒക്കെയാണ് ഉണ്ടായിരുന്നത്. രാഹുൽ ഗാന്ധി അസമിൻ്റെ അന്തസും വ്യക്തിത്വവും സംരക്ഷിക്കുമെന്ന് പറയുന്നു.
പക്ഷേ ഇപ്പോൾ എനിക്ക് പൊതുവായി ഒരു കാര്യം ചോദിക്കാനുണ്ട്. എഐയുഡിഎഫ് നേതാവ് ബദറൂദ്ദീൻ അജ്മൽ മടിയിൽ കിടക്കുമ്പോൾ അത് ചെയ്യാൻ അവർക്കാവുമോ? അജ്മൽ അധികാരത്തിലെത്തിയാൽ നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് അസം എങ്ങനെ സുരക്ഷിതമാവും? സംസ്ഥാനത്തേക്ക് കൂടുതൽ നുഴഞ്ഞുകയറ്റക്കാരെയാണോ ജനങ്ങൾ ആഗ്രഹിക്കുന്നത്?”- അമിത് ഷാ പറഞ്ഞു.
കോൺഗ്രസിൻ്റെ ലക്ഷ്യം ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണെന്നും അമിത് ഷാ ആരോപിച്ചു. അസമീസും ബംഗാളീസും തമ്മിലും അസമിലെ ജനങ്ങൾ തമ്മിലും കോൺഗ്രസ് പ്രശ്നങ്ങളുണ്ടാക്കി. ബിജെപി എല്ലാവരോടൊപ്പമാണ്. എല്ലാവരുടെയും വികസനത്തിനും എല്ലാവരുടെയും വിശ്വാസത്തിനും ഒപ്പമാണ്. എല്ലാ ന്യൂനപക്ഷങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന് വികസനത്തിലൂടെ അവരെ ഒരുമിപ്പിക്കുകയാണ് ബിജെപി ചെയ്തത് എന്നും അമിത് ഷാ പറഞ്ഞു.