കൊച്ചി : താരസംഘടനയായ ‘അമ്മ’ യിൽ വീണ്ടും രാജി. നടൻ കൈലാഷ്, ജയൻ ചേർത്തല എന്നിവർ സംഘടനയിലെ സ്ഥാനങ്ങളിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചു. അതേസമയം തന്റെ നിരപരാധിത്വം തെളിയിക്കാതെ രാജിവെക്കില്ലെന്ന നിലപാടിലാണ് നടി ശ്വേത മേനോൻ. അമ്മയുടെ ബൈലോയിൽ ഇല്ലാത്ത അഡ്ഹോക് കമ്മിറ്റി എങ്ങനെയാണ് നിലവിൽ വന്നതെന്ന് വ്യക്തമാക്കണമെന്നും ശ്വേത മേനോൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു. സംഘടനയിൽ നടന്ന നടപടികളെക്കുറിച്ച് വ്യക്തത വേണമെന്നും അവർ പറഞ്ഞു. പൊതുസമൂഹത്തെ ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ തെറ്റിദ്ധരിപ്പിച്ചുവെന്ന ഗണേഷ് കുമാറിന്റെ പരാമർശത്തിന് പിന്നാലെയാണ് ശ്വേതയുടെ പ്രതികരണം.
ആരോപണങ്ങൾക്കിടയിൽ രാജിവെക്കില്ലെന്നും സത്യം പുറത്തുവരണമെന്നും വ്യക്തമാക്കുന്ന തരത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ്. അമ്മയിലെ ഭരണപ്രതിസന്ധിക്കിടെ കൂടുതൽ അംഗങ്ങൾ രാജിവെക്കുന്നതോടെ സംഘടനയ്ക്കുള്ളിലെ ഭിന്നത വീണ്ടും ചർച്ചയാവുകയാണ്. എന്നാൽ ശ്വേത ഔദ്യോഗികമായി രാജി നൽകിയിട്ടില്ലെന്ന് രമേശ് പിഷാരടി പ്രതികരിച്ചിരുന്നു.






























