കൊച്ചി : അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രസിഡന്റ് ശ്വേതാ മേനോനൊപ്പം നിൽക്കുന്നുവെന്ന് സംഘടനയുടെ സെക്രട്ടറിയും നടിയുമായ പ്രിയങ്ക. ജനറൽ ബോഡി ചേരുമ്പോൾ ശ്വേതയ്ക്ക് പറയാനുള്ളത് ആരും കേട്ടില്ല. സംഘടനയുടെ യോഗം ചേരുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ പാലിക്കപ്പെട്ടില്ല. ഉണ്ണി ശിവപാലിന്റെ രാജിയെക്കുറിച്ചോ മെമ്മറി കാർഡ് വിവാദത്തെക്കുറിച്ചോ ആരും ഒന്നും മിണ്ടിയില്ല. യോഗം തുടങ്ങിയപ്പോൾ മുതൽ അവിശ്വാസ പ്രമേയം എന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നതെന്നും പ്രിയങ്ക പറഞ്ഞു. “ഒരു സംഘടനയ്ക്ക് അതിന്റേതായ പ്രോട്ടോക്കോൾ ഉണ്ടാകും. ഈശ്വരപ്രാർത്ഥനയും അനുസ്മരണവും എല്ലാമുണ്ടാകും. ഇതെല്ലാം കഴിഞ്ഞിട്ട് പ്രസിഡന്റിന് പറയാനുള്ള കാര്യങ്ങൾ കേൾക്കണ്ടേ? അന്ന് ജനറൽ ബോഡിയിൽ ശ്വേതയ്ക്ക് പറയാനുള്ളത് പറയട്ടേ എന്ന് ഞാൻ പറഞ്ഞിരുന്നു.
എന്തുകൊണ്ട് ഉണ്ണി ശിവപാൽ രാജിവെച്ചുവെന്നും എന്തുകൊണ്ട് അദ്ദേഹത്തെ മാറ്റിനിർത്തി എന്നൊക്കെ നമ്മൾക്കും അറിയണ്ടേ? മെമ്മറി കാർഡ് വിഷയത്തേക്കുറിച്ചും ആരും മിണ്ടിയില്ല. ഇതിനെല്ലാം മുൻപ് ബഹളം തുടങ്ങിയാൽ കാര്യങ്ങൾ ആരാണ് പറഞ്ഞുതരിക?അവിശ്വാസപ്രമേയം പാസാക്കാൻ പറ്റില്ലെന്ന് ആരും പറഞ്ഞിട്ടില്ല. സംസാരിക്കാൻ സമയം തരാമെന്നാണ് പറഞ്ഞത്. ഒരു സെക്രട്ടറിയാണ് സംഘടനയിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കേണ്ടത്. ഞാൻ സെക്രട്ടറിയായതുകൊണ്ടല്ല ഇത് പറയുന്നത്. യോഗം തുടങ്ങിയതുമുതൽ അവിശ്വാസ പ്രമേയം എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ഒരു സംഘടനയ്ക്കകത്തുനിന്നുകൊണ്ട് സഹോദരന് തുല്യമാണ്, മകൾക്ക് തുല്യമാണ്, അമ്മയാണ് മക്കളാണ് എന്നെല്ലാം പറയുന്നവർ ഇതുപോലൊന്നും ചെയ്യരുത്.
ഇനിയും പുറത്തിറങ്ങി മാധ്യമങ്ങളോട് കോടതി നിയമപരമായി സ്ഥാനമേൽപിച്ചിട്ടുള്ള ഒരാളെക്കുറിച്ച് ഇനിയും കുറ്റംപറയാൻ പാടില്ല. കാരണം നിയമലംഘനമാണാ ചെയ്യുന്നത്. ഒന്നുമില്ലാതെ കോടതി വെറുതേ ഭരിച്ചോളാൻ പറയില്ലല്ലോ. കോടതിയെ മാനിക്കണ്ടേ? കോടതിയെ ഞാൻ മാനിക്കുന്നു. ഞാൻ ശ്വേതയ്ക്കൊപ്പം നിൽക്കുന്നു.” പ്രിയങ്കയുടെ വാക്കുകൾ.





























