കണ്ണൂർ : തലശ്ശേരി വ്യാപാരി വെൽഫെയർ സഹകരണ സംഘത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപ സമാഹരിച്ച ശേഷം സഹകരണ സംഘത്തിന്റെ സെക്രട്ടറി മുങ്ങിയെന്ന് പരാതി. സംഭവത്തിൽ ഭരണസമിതി സഹകരണ വകുപ്പിനും പോലീസിനും പരാതി നൽകിയതോടെ ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘത്തിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാനായി എത്തിയവർക്ക് പണം നൽകാൻ കഴിയാതിരുന്നതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഇതോടെ നിക്ഷേപകർ ഭരണസമിതി അംഗങ്ങളെ സമീപിക്കുകയും സെക്രട്ടറി സ്വന്തം നിലയിൽ നിക്ഷേപങ്ങൾ സ്വീകരിച്ച് ക്രമക്കേട് നടത്തിയിരിക്കാമെന്ന സംശയം ഉയരുകയും ചെയ്തു.
ആരോപണം പുറത്തുവന്നതിന് പിന്നാലെ സഹകരണ സംഘം ഓഫീസ് പൂട്ടി സെക്രട്ടറി ജോജിഷ് സ്ഥലം വിട്ടതായാണ് വിവരം. നിരവധി പേരെ നേരിട്ട് സമീപിച്ച് സാധാരണയേക്കാൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചതെന്നും അതിനായി വ്യാജ നിക്ഷേപ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായും പരാതിയുണ്ട്. എത്ര നിക്ഷേപകരിൽ നിന്ന് എത്ര തുക സ്വീകരിച്ചുവെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. എന്നിരുന്നാലും കോടിക്കണക്കിന് രൂപയുടെ തിരിമറിയാണ് നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക സംശയം. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഭരണസമിതി അംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.






























