കൊച്ചി : അഭിനേതാക്കളുടെ സംഘടനയായ എ എം എം എയിൽ നേതൃത്വത്തിനെതിരെയുള്ള ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും. സംഘടനയുടെ ഭരണരീതിക്കെതിരെയും ഭാരവാഹികൾക്കെതിരെയും പ്രമുഖ താരങ്ങൾ തന്നെ രംഗത്തെത്തിയതോടെയാണ് യോഗം അടിയന്തരമായി വിളിച്ചുചേർത്തത്. സംഘടനയുടെ പ്രസിഡന്റ് പല കാര്യങ്ങളും അറിയുന്നില്ലെന്നും വെറും ‘റബ്ബർ സ്റ്റാമ്പ്’ മാത്രമായി മാറുന്ന സ്ഥിതിയാണെന്നും എക്സിക്യൂട്ടീവ് അംഗമായ ടിനി ടോം ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. നിലവിലെ പ്രസിഡന്റ് ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നില്ലെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്.
മുൻപ് ഇടവേള ബാബു ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ കാര്യങ്ങൾ സുഗമമായി നടന്നിരുന്നുവെന്നും എന്നാൽ ഇപ്പോൾ അധികാര ദുർവിനിയോഗം നടക്കുന്നുവെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ബൈലോ പ്രകാരം ജനറൽ സെക്രട്ടറിക്കുള്ള ചുമതലകൾ ഇപ്പോൾ ശരിയായ രീതിയിലല്ല വിനിയോഗിക്കപ്പെടുന്നതെന്ന് താരങ്ങൾ തുറന്നടിക്കുന്നു. അമ്മയിലെ രണ്ട് ജീവനക്കാർ ഉണ്ണി ശിവപാലിനെതിരെ ഗുരുതരമായ തൊഴിൽ പീഡന ആരോപണങ്ങൾ ഉന്നയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനെത്തുടർന്ന് ഉണ്ണി ശിവപാലിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ പരാതികളെക്കുറിച്ച് സംഘടനയിലെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ അറിഞ്ഞിരുന്നില്ല എന്നതും വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.






























