ഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ വിദേശയാത്രകളിൽ ഔദ്യോഗിക പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന ആരോപണവുമായി കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു രംഗത്ത്. 2004-ൽ എംപി ആയത് മുതൽ രാഹുൽ ഗാന്ധി തന്റെ വിദേശയാത്രകളുടെ വിവരങ്ങൾ ഔദ്യോഗികമായി പങ്കുവെക്കുന്നില്ലെന്നാണ് പ്രധാന വിമർശനം. 2004 മുതൽ 2026 വരെയുള്ള കാലയളവിൽ രാഹുൽ ഗാന്ധി ഏകദേശം 58 തവണ വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒരു ലോക്സഭാംഗമോ രാജ്യസഭാംഗമോ വിദേശയാത്ര നടത്തുന്നതിന് മൂന്നാഴ്ച മുമ്പ് വിദേശകാര്യ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും വിവരം അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ രാഹുൽ ഗാന്ധി ഈ പ്രോട്ടോക്കോൾ ലംഘിക്കുന്നുവെന്ന് കിരൺ റിജിജു ആരോപിക്കുന്നു.
വിദേശയാത്രകളിൽ എവിടെയാണ് താമസിക്കുന്നതെന്നോ ആരെയൊക്കെയാണ് കാണുന്നതെന്നോ സുരക്ഷാ ഏജൻസികളെ പോലും അറിയിക്കാറില്ല. ഇത് സുരക്ഷാ ഉദ്യോഗസ്ഥരെ വലിയ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. രാഹുൽ ഗാന്ധിയെപ്പോലൊരു വ്യക്തിക്ക് വിദേശത്ത് വെച്ച് എന്തെങ്കിലും സംഭവിച്ചാൽ അതിന് മറുപടി പറയേണ്ടത് കേന്ദ്രസർക്കാരാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.






























