പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തിന്റെ ദാഹമകറ്റാൻ നഗരസഭ നടപ്പാക്കുന്ന അമൃത് 2.O കുടിവെള്ള പദ്ധതിയുടെ ജല ശുദ്ധീകരണ പ്ലാന്റ് നിർമ്മാണത്തിന് ഒരുങ്ങുന്നു. സെപ്റ്റംബറിൽ നിർമ്മാണ ഉദ്ഘാടനം നടത്താനാണ് ഭരണസമിതി ആലോചിക്കുന്നത്. നിലവിൽ നഗരത്തിൽ പ്രതിദിനം 60 ലക്ഷം ലിറ്റർ കുടിവെള്ളമാണ് വിതരണം ചെയ്യുന്നത്. ജില്ലാ ആസ്ഥാനത്തിന്റെ ആവശ്യകത നിറവേറ്റാൻ ഇത് പര്യാപ്തമല്ല എന്നതിനാൽ പത്തനംതിട്ട നഗരസഭ അമൃത് 2.O പദ്ധതിയുടെ ഭാഗമാകുന്നത്. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളായ പൂവമ്പാറ, വഞ്ചിപൊയ്ക, ചൂട്ടിപ്പാറ, പരുവപ്ലാക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ടാപ്പ് കണക്ഷനിലൂടെ കുടിവെള്ളം എത്തിക്കാൻ പദ്ധതി ലക്ഷ്യം വെയ്ക്കുന്നു. ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണ കാലാവധി 18 മാസമാണ്. 14 കോടി രൂപ ചിലവഴിച്ചാണ് പ്ലാന്റ് നിർമ്മിക്കുന്നത്. വികസിത രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ആധുനിക ശുദ്ധീകരണ പ്ലാൻ്റാണ് പാമ്പൂരി പാറയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളത്. പ്ലാന്റ് പൂർത്തിയാകുന്നതോടെ ശുദ്ധമായ ജലം നഗരത്തിന്റെ എല്ലാ പ്രദേശങ്ങളിലും എത്തിക്കാൻ കഴിയും. പ്രതിദിനം 140 ലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യാനാകും. ഇതോടെ നഗരത്തിന്റെ പ്രധാന പ്രശ്നമായ കുടിവെള്ള ക്ഷാമം പൂർണമായി പരിഹരിക്കാൻ ആകുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു.
അമൃത 2.O പദ്ധതിയിൽ നഗരസഭയ്ക്ക് ആകെ 26 കോടി രൂപയാണ് ലഭിക്കുന്നത്. പ്രാരംഭത്തിൽ എട്ടു കോടി രൂപ മാത്രമാണ് അനുവദിച്ചിരുന്നത്. ഭരണസമിതിയുടെ നിരന്തരമായ ഇടപെടലിലൂടെയാണ് സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്കായി വിഹിതം 26 കോടി രൂപയായി ഉയർത്താൻ കഴിഞ്ഞതെന്നും ചെയർമാൻ പറഞ്ഞു. പദ്ധതിയുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി നഗരസഭാ പരിധിയിൽ പുരോഗമിക്കുകയാണ്. കിണറിന്റെയും കളക്ഷൻ ചേമ്പറിന്റേയും നിർമ്മാണം ആദ്യഘട്ടത്തിൽ പൂർത്തീകരിച്ചു. വിവിധ പ്രദേശങ്ങളിൽ വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിച്ചു വരികയാണ്. ഉയർന്ന സ്ഥലങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി. പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടൊപ്പം ഉയർന്ന പ്രദേശങ്ങളിലെ കളക്ഷൻ ടാങ്കുകളുടെ നിർമ്മാണവും പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ നഗരസഭയിൽ വിളിച്ചുചേർത്ത യോഗത്തിൽ ചെയർമാൻ പറഞ്ഞു. ജല വിഭവ വകുപ്പ് അസി. എക്സി. എൻജിനീയർ പ്രദീപ് ചന്ദ്ര, കരാറുകാരായ ഫിൻസ് എൻജിനീയേഴ്സ് കമ്പനി എംഡി സുരേഷ് പി എൻ, അമൃത് 2.O ജില്ലാ കോ ഓർഡിനേറ്റർ ആദർശ് ദേവരാജ്, മുനിസിപ്പൽ എൻജിനീയർ സുധീർരാജ്, തുടങ്ങിയവർ പങ്കെടുത്തു.






























