ആറന്മുള: പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ മോഷണത്തിനായി നിർബന്ധിക്കുകയും അവരെ ഉപയോഗിച്ച് മോഷണം നടത്തുകയും ചെയ്ത കേസിൽ 18കാരനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള നാരങ്ങാനം സ്വദേശി ഉണ്ണൂലിക്കൽ പാറയിടുക്കിൽ വീട്ടിൽ എസ് സജിത്ത് (18) ആണ് പിടിയിലായത്. ഇയാൾ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ മോഷണത്തിനായി നിർബന്ധിക്കുകയും ഇവരെ ഉപയോഗിച്ച് ആറന്മുള നെല്ലിക്കാലയിലുള്ള ഒരു വീടിന്റെ ചിമ്മിനി മറച്ചിരുന്ന നെറ്റ് ഇളക്കി മാറ്റി ഒരു കയർ കെട്ടി ചിമ്മിനിക്കുള്ളിലൂടെ ഇറങ്ങി വീടിനുള്ളിലെ മേശയിൽ നിന്നും 5500 രൂപ മോഷ്ടിക്കുകയുമായിരുന്നു.
മോഷണത്തെക്കുറിച്ച് പരാതി ലഭിച്ചയുടൻ ആറന്മുള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും സ്ഥലത്തെയും പരിസരത്തെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. മെലിഞ്ഞ ശരീരപ്രകൃതി ഉള്ളവർ ആയിരിക്കാം കുറ്റകൃത്യത്തിന് പിന്നിൽ എന്ന നിഗമനത്തിൽ എത്തിയ പോലീസ് ആ രീതിയിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ആറന്മുള പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഓ സജു വി., എസ്.ഐ ആഷിൽ രവി, സി.പി.ഒ മാരായ വിഷ്ണു, ജിഷ്ണു, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.





























