അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഭവന, വാഹന, വ്യക്തിഗത ബാങ്ക് വായ്പകളുടെ പലിശനിരക്ക് കൂടില്ല. ‘ന്യൂട്രൽ’ നിലപാട് തുടരാനും പണനയ നിർണയ സമിതി (എംപിസി) തീരുമാനിച്ചതായി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. പശ്ചിമേഷ്യൻ പ്രതിസന്ധി വിതരണശൃംഖലയെ ബാധിച്ചെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. എന്നാൽ, ആഭ്യന്തര സമ്പദ്മേഖല മികച്ച പ്രകടനമാണ് നടത്തുന്നത്. മാനുഫാക്ചറിങ് മേഖലയും കോർപ്പറേറ്റ് പ്രവർത്തനഫലങ്ങളും മികവ് പുലർത്തി. സ്വകാര്യ നിക്ഷേപം, ഉപഭോക്തൃ ചെലവാക്കലുകൾ, ആഭ്യന്തര ഉപഭോഗം, ഉൽപന്ന-സേവന കയറ്റുമതി എന്നിവയും മെച്ചപ്പെട്ടു.
ഇത് ഏപ്രിൽ-ജൂണിൽ പ്രതീക്ഷിച്ചതിനേക്കാൾ വളരാൻ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ സഹായിച്ചു. ഇറക്കുമതിച്ചെലവ് വർധിക്കുന്നത് മാനുഫാക്ചറിങ് മേഖലയ്ക്ക് സമ്മർദമാണ്. വായ്പാവളർച്ച, അടിസ്ഥാനസൗകര്യ മേഖലയിൽ സർക്കാരിന്റെ ഉയർന്ന മൂലധനച്ചെലവ് എന്നിവ കരുത്താണ്. നടപ്പുവർഷത്തെ ജിഡിപി വളർച്ചാ പ്രതീക്ഷ ഉയർത്തി. കഴിഞ്ഞ യോഗത്തിൽ 6.6% വളർച്ചയാണ് പ്രവചിച്ചത്. ഇന്നത് 6.7 ശതമാനത്തിലേക്ക് ഉയർത്തി.



























