അമ്പലപ്പുഴ : ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്കായി അഞ്ചുകോടി ചെലവിൽ അമിനിറ്റി സെന്റർ വരുന്നു. രണ്ടുനിലകളിലായി 17300 ചതുരശ്രയടിയിൽ പൂർത്തിയാക്കുന്ന കെട്ടിടത്തിന്റെ താഴത്തെനിലയിൽ ഒൻപതു ഡീലക്‌സ് മുറികളും ഒരു സ്യൂട്ട് മുറിയും മുകൾനിലയിൽ 11 ഡീലക്‌സ് മുറികളും ഒരു സ്യൂട്ട് മുറിയുമാണുണ്ടാകുക. വിശാലമായ പാർക്കിംഗ് സൗകര്യത്തിനുപുറമേ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക ഡോർമെറ്ററികൾ, സ്റ്റോറേജ്, ശൗചാലയ സംവിധാനവുമുണ്ടാകും. അമ്പലപ്പുഴ ക്ഷേത്രദർശനത്തിന് ദൂരദേശത്തുനിന്ന് എത്തുന്നവർക്കുൾപ്പെടെ മെച്ചപ്പെട്ട സുഖസൗകര്യങ്ങളോടെ താമസസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് അമിനിറ്റി സെന്റർ നിർമിക്കുന്നത്.
ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് നിലവിലുള്ള ദേവസ്വം സത്രം പൊളിച്ചുനീക്കിയാകും സെന്റർ നിർമിക്കുക. എച്ച്. സലാം എംഎൽഎ, മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടാണ് അമിനിറ്റിസെന്ററിന് പണമനുവദിപ്പിച്ചത്. അമിനിറ്റി സെന്ററിനുപുറമേ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള കലാപരിപാടികൾ അരങ്ങേറുന്ന സ്റ്റേജും ഇതിനോടനുബന്ധിച്ച് തുറന്ന ഓഡിറ്റോറിയവും പുനർനിർമിക്കും.
അഞ്ചുകോടിക്കുപുറമേ ബജറ്റ് ഫണ്ടിൽനിന്ന് ഒരുകോടി രൂപയാണ് ഇതിനായി അനുവദിച്ചത്. പൊതുമരാമത്തുവകുപ്പിൽനിന്നനുവദിച്ച അഞ്ചുകോടി രൂപ ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെ നിർമാണച്ചുമതല കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപ്പറേഷനാണ്.






























