അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് 12 -ാം വാര്‍ഡില്‍ ചെമ്പകപള്ളി വീട്ടില്‍ റംലത്തിനെ (58) വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമീപ പള്ളിയിലെ സഹായിയായ വയോധികന്‍ അറസ്റ്റില്‍. മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻ വീട് അബൂബക്കറാണ് (68) അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. റംലത്തിനെ കഴിഞ്ഞ 17നാണ് വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റപ്പന ജുമാ മസ്ജിദ് ജീവനക്കാരൻ അബൂബക്കര്‍ ശനിയാഴ്ച രാത്രി അടുക്കള വാതിൽ കുത്തിത്തുറന്ന് വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കടുത്ത ശ്വാസ തടസമുണ്ടായതാണ് മരണ കാരണം. ദീർഘ നാളായി കടുത്ത ആസ്ത്മാ രോഗത്തിനടിമയായിരുന്നു റംലത്ത്. മരിച്ചതിന് ശേഷം ഇദ്ദേഹം റംലത്തിന്‍റെ മൃതദേഹം മുഖം വരെ വസ്ത്രം കൊണ്ട് മൂടിയശേഷം തെളിവ് നശിപ്പിക്കാൻ മുളക് പൊടി മുറിയിൽ വിതറിയിരുന്നു.
പള്ളിയിൽ 18 വർഷമായി ജോലി ചെയ്യുന്ന ഇദ്ദേഹം മരണ വിവരം പുറത്തറിഞ്ഞ സമയം മുതൽ ഇവിടെയുണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയെ തുടർന്ന് പോലീസ് പലരെയും ചോദ്യം ചെയ്തിരുന്നു. അബൂബക്കറിനെ രണ്ട് തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് റംലത്തിന്‍റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ഏറ്റവും കൂടുതൽ ഫോൺ ചെയ്തിരുന്നത് അബൂബക്കറാണെന്ന് കണ്ടെത്തി. ശനിയാഴ്ച രാത്രിയിൽ രണ്ട് തവണ അഞ്ച് മിനിറ്റോളം ഫോണിൽ സംസാരിച്ചതും തെളിഞ്ഞു. തുടർന്ന് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് അബൂബക്കർ കുറ്റം സമ്മതിച്ചത്. ശനിയാഴ്ച രാത്രി 12 ഓടെയാണ് അബൂബക്കർ റംലത്തിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി പീഡനശ്രമം നടത്തിയത്. റംലത്തിന്‍റെ മരണ ശേഷം ഇദ്ദേഹം തന്‍റെ ഉടുപ്പും കൈലിയും കിറ്റിൽ പൊതിഞ്ഞ് പള്ളിയുടെ പാചകപ്പുരയിൽ ഒളിപ്പിച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തു.






























