തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിൽ ആരോഗ്യവകുപ്പിന് ആശങ്ക. കൃത്യമായി ഉറവിടം മനസിലാവാത്തതാണ് ആശങ്കയ്ക്ക് കാരണം. നിലവിൽ മലപ്പുറം, കോഴിക്കോട് ജില്ലക്കാരായ ആറുപേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ഇതിനുപുറമേ ഒരാൾ രോഗലക്ഷണങ്ങളോടെയും ഉണ്ട്. ഉറവിടം വ്യക്തമാവാൻ രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് കിണർ വെള്ളത്തിൽ നിന്നാണ് രോഗം ഉണ്ടായതെന്ന നിഗമനമാണ് ആരോഗ്യവകുപ്പിന് ഉള്ളത്.
കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിനിയായ 55 കാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് ഇവരുടെ സ്രവം പരിശോധനയ്ക്കായി അയക്കുകയായിരുന്നു. നിലവിൽ മലപ്പുറം സ്വദേശികളായ മൂന്ന് പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇവർക്ക് പുറമെ മൂന്ന് കോഴിക്കോട് സ്വദേശികൾ കൂടി മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ ഉണ്ട്. എന്നാൽ രോഗത്തിന്റെ ഉറവിടം ഇതുവരെ ലഭ്യമായിട്ടില്ല. ഇവരുടെ സാമ്പിളുകൾ ശേഖരിച്ചുവെങ്കിലും പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഇതിനുപുറമേ ഒരാൾ രോഗലക്ഷണങ്ങളോടെയും ചികിത്സയിൽ ഉണ്ട്.






























